പാലിയേക്കര ടോൾ പ്ലാസ യിലെ കൊള്ളയടി എന്നവസാനിക്കും ?

പാലിയേക്കര ടോൾ പ്ലാസ യിലെ കൊള്ളയടി എന്നവസാനിക്കും ?

29/11/2021

മണ്ണുത്തി -ഇടപ്പള്ളി ദേശീയ പാതയിലെ പാലിയേക്കര ടോൾ പ്ലാസയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് കയ്യും കണക്കുമില്ല .മുടക്കുമുതലിനേക്കാൾ കൂടുതൽ തിരിച്ചുകിട്ടിയിട്ടും ഇപ്പോഴും കമ്പനികൾ കൊയ്യുന്നത് കോടികളാണ് .എന്നിട്ടും ചോദിക്കാനും പറയാനും ബന്ധപ്പെട്ടവരാരും ധൈര്യപ്പെടുന്നില്ല .

ഇടപ്പള്ളി മുതൽ മണ്ണുത്തി വരെയുള്ള 62 കിലോ മീറ്റർ നാല് വരിപാതയുടെ  നിർമ്മാണ ചെലവ് 721.17 കോടി രൂപയാണ്.പാലിയേക്കര ടോൾ പ്ലാസ വഴി ദിനംപ്രതി കടന്നുപോകുന്നത് 45000 ത്തോളം വാഹനങ്ങളാണ് .പാലിയേക്കരയിൽ ഒരു ദിവസം ടോളായി ലഭിക്കുന്നത് 37.96 ലക്ഷം രൂപയാണെന്ന് ദേശീയ പാത അതോറിറ്റി വിവരാവകാശ മറുപടിയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. 2012 ഫെബ്രുവരി മുതൽ 2021 ഫെബ്രുവരി വരെ പാലിയേക്കരയിൽ ടോളായി പിരിച്ചത് 886.04 കോടി രൂപയാണ്.
അതായത് നിർമാണച്ചെലവ് തിരിച്ചുകിട്ടിയിരിക്കുന്നു.എന്നിട്ടും ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിക്ക് 2028 ജൂൺ 21 വരെ ടോൾ പിരിക്കാൻ അനുമതി നൽകിയത് എന്തടിസ്ഥാനത്തിലാണ് !! ചുരുക്കിപ്പറഞ്ഞാൽ നിർമ്മാണ കമ്പനിക്ക് അധികമായി 956.59 കോടി രൂപ കൂടി പിരിക്കാൻ കേന്ദ്ര സർക്കാർ ഒത്താശ ചെയ്ത് കൊടുത്തിരിക്കുകയാണ് .ഈ 7 വർഷം കൊണ്ട് ടോൾ കമ്പനി ഉണ്ടാക്കാൻ പോകുന്ന കൊള്ളലാഭം നിർമ്മാണ ചെലവിന്റെ 10 മടങ്ങിലധികമായിരിക്കും .സർക്കാരും ഇക്കാര്യത്തിൽ മിണ്ടാവ്രതത്തിലാണ് .ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യമെന്നത് ഭരണാധികാരികൾ സൗകര്യപൂർവം മറക്കുന്നു,  അല്ലെങ്കിൽ മറന്നുവെന്ന് നടിക്കുന്നു .

തദ്ദേശവാസികൾക്ക് പോലും ടോൾ പ്ലാസയിലൂടെയുള്ള സൗജന്യ യാത്ര വിലക്കിയിരിക്കുകയാണ്. കുട്ടികളെ സ്കൂളിൽ കൊണ്ടുവിടുന്നതിനും കടയിൽ പോകുന്നതിനുപോലും ടോൾ അടക്കേണ്ട അവസ്ഥ അന്യായവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ് .ജീവിത നിലവാരസൂചികയുടെ അടിസ്ഥാനത്തിലാണ് പോലും ടോൾ നിരക്ക് കൂട്ടിയത് .ഈ കണ്ടുപിടുത്തം നടത്തിയത് ദേശീയ പാത അതോറിറ്റിയാണ് .

കേന്ദ്ര ഗവണ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്വകാര്യവൽക്കരിച്ചതും ടോൾ കൊടുത്താൽ മാത്രം യാത്ര ചെയ്യാൻ കഴിയുന്ന വിധത്തിൽ മാറ്റിത്തീർത്തതും B O T (Build- Operate -Transfer) പദ്ധതിയാണ് .B O T നയത്തിലൂടെ നമ്മുടെ പൊതു ദേശീയ പാതകൾ സ്വകാര്യ കമ്പനികൾക്കു ചുങ്കം പിരിക്കാനായി തീറെഴുതിക്കൊടുക്കുമ്പോൾ ജനാധിപത്യവും ജനകീയ ഭരണവുമൊന്നും ആരും ഓർത്തില്ല ,ഓർക്കാനും പാടില്ല .യാതൊരുവിധ  ശാസ്ത്രീയതയും സുരക്ഷാ സംവിധാനങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന ടോൾ പ്ലാസ ദേശീയ പാതയെ കുരുതിക്കളമാക്കുകയാണ് - നീതിയുടെയും  മനുഷ്യാവകാശങ്ങളുടെയും കുരുതിക്കളം .

ദേശീയ പാത അതോറിറ്റിയും ടോൾ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലാണ് കരാറുള്ളത് .കരാറിലെ വ്യവസ്ഥകൾ പ്രകാരമുള്ള നിർമാണച്ചെലവ് ടോൾ കമ്പനിക്ക് തിരിച്ചുകിട്ടിയത് കൊണ്ട്,എത്രയും പെട്ടെന്ന് കരാർ റദ്ദാക്കുകയും ,പാത ദേശീയ പാത അതോറിറ്റി ഏറ്റെടുക്കുകയും വേണം.മാത്രവുമല്ല നിർമാണച്ചെലവ് ലഭിച്ചാൽ ആ ഭാഗത്തെ ടോൾ സംഖ്യയുടെ 40%കുറയ്ക്കണം എന്ന കരാറിലുള്ള നിബന്ധന പാലിക്കുകയും വേണം .

അഡ്വ .ഗണേഷ് പറമ്പത്ത്
നാഷണൽ ചെയർമാൻ
സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം