കാരയ്ക്കലില്‍ മകനേക്കാള്‍ പഠനത്തില്‍ മികവു പുലര്‍ത്തിയ എട്ടാം ക്ലാസുകാരെ സഹപാഠിയുടെ അമ്മ വിഷം കൊടുത്ത് കൊന്നു

കാരയ്ക്കലില്‍ മകനേക്കാള്‍ പഠനത്തില്‍ മികവു പുലര്‍ത്തിയ എട്ടാം ക്ലാസുകാരെ സഹപാഠിയുടെ അമ്മ വിഷം കൊടുത്ത് കൊന്നു

പുതുച്ചേരി : മകനേക്കാള്‍ പഠനത്തില്‍ മികവു പുലര്‍ത്തിയതില്‍ അസൂയപൂണ്ട് എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്തുകൊന്നതായി പൊലീസ്. പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലിലാണ് നടുക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തന്റെ മകനെ ക്ലാസില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കാന്‍ ഒരമ്മ ചെയ്ത കൊടുംക്രൂരതയില്‍ നടുങ്ങിയിരിക്കുകയാണ് കാരയ്ക്കല്‍ ഗ്രാമം. കാരയ്ക്കല്‍ നെഹ്റു നഗറിലെ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ബാലമണികണ്ഠനാണ് മരിച്ചത്. ജൂസ് പാകറ്റില്‍ വിഷം ചേര്‍ത്തശേഷം കുട്ടിക്കു നല്‍കുകയായിരുന്നു. അതിനിടെ കുട്ടിക്കു ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് നാട്ടുകാര്‍ ആശുപത്രി ആക്രമിച്ചു. സംഭവത്തെ കുറിച്ച് കാരയ്ക്കല്‍ എസ്പി പറയുന്നത്: ബാലമണികണ്ഠന്‍ ശനിയാഴ്ച ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയതിനു പിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞുവീണു. ഉടന്‍തന്നെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പരിശോധിച്ചപ്പോള്‍ വിഷം അകത്തുചെന്നു വെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് സ്‌കൂളിലെ സുരക്ഷാ ജീവനക്കാരന്‍ ജൂസ് നല്‍കിയിരുന്നതായി കുട്ടി പറയുന്നത്. തുടര്‍ന്ന് സ്‌കൂളിലെ സുരക്ഷാ ജീവനക്കാരന്‍ ദേവദാസിനെ മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും ചോദ്യം ചെയ്തു. കുട്ടിയുടെ ബന്ധുവെന്നു പറഞ്ഞെത്തിയ സ്ത്രീയാണ് ജൂസ് പാകറ്റ് നല്‍കാന്‍ ഏല്‍പിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കി. തുടര്‍ന്നു സിസിടിവി കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു മറ്റൊരു കുട്ടിയുടെ അമ്മയായ സഹായറാണി വിക്ടോറിയ എന്ന സ്ത്രീയാണു സുരക്ഷാ ജീവനക്കാരന് ജൂസ് പാകറ്റ് കൈമാറിയതെന്നു കണ്ടെത്തിയത്. തുടര്‍ന്ന് മണികണ്ഠന്റെ അമ്മയുടെ പരാതിയില്‍ കാരയ്ക്കല്‍ സിറ്റി പൊലീസ് സഹായറാണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പരീക്ഷകളില്‍ തന്റെ മകനേക്കാള്‍ മണികണ്ഠന്‍ മികച്ച മാര്‍ക്കു നേടുന്നതാണു വിഷം നല്‍കാനുള്ള കാരണമെന്നാണു ഇവര്‍ മൊഴി നല്‍കിയത്. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി വൈകി മണികണ്ഠന്‍ മരിച്ചു. തുടര്‍ന്ന് മികച്ച ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രി ആക്രമിക്കുകയും നാഗപട്ടണം ചെന്നൈ ദേശീയപാത പുലര്‍ചെ വരെ ഉപരോധിക്കുകയും ചെയ്തു. സഹായറാണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ അന്വേഷണം ആരംഭിച്ചു