ഇന്ത്യയുടെ സാമ്പത്തിക ശക്തിയില്‍ വിശ്വസിച്ചിരുന്ന വ്യവസായ പ്രമുഖനായിരുന്ന മിസ്ത്രിയുടെ മരണം വാണിജ്യ-വ്യവസായ ലോകത്തിന് കനത്ത നഷ്ടമെന്ന് മോദി

ഇന്ത്യയുടെ സാമ്പത്തിക ശക്തിയില്‍ വിശ്വസിച്ചിരുന്ന വ്യവസായ പ്രമുഖനായിരുന്ന മിസ്ത്രിയുടെ മരണം വാണിജ്യ-വ്യവസായ ലോകത്തിന് കനത്ത നഷ്ടമെന്ന് മോദി

ന്യൂഡല്‍ഹി : മുംബൈയില്‍ വാഹനാപകടത്തില്‍ മരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രിക്ക് അനുശോചന പ്രവാഹം. മിസ്ത്രിയുടെ വിയോഗം വാണിജ്യ വ്യവസായ ലോകത്തിന് കനത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലെ സൂര്യ നദി ചരോട്ടി പാലത്തില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് സൈറസ് മിസ്ത്രി മരിച്ചത്.'സൈറസ് മിസ്ത്രിയുടെ അകാല വിയോഗം ഞെട്ടിക്കുന്നതാണ്. ഇന്ത്യയുടെ സാമ്പത്തിക ശക്തിയില്‍ വിശ്വസിച്ചിരുന്ന വ്യവസായ പ്രമുഖനായിരുന്നു അദ്ദേഹം. മിസ്ത്രിയുടെ വിയോഗം വാണിജ്യ-വ്യവസായ ലോകത്തിന് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും അനുശോചനം അറിയിക്കുന്നു. ആത്മാവിന് നിത്യശാന്തിയുണ്ടാകട്ടെ'-മോദി ട്വീറ്റ് ചെയ്തു. മിസ്ത്രിയുടെ മരണവാര്‍ത്ത തന്നെ തകര്‍ത്തുവെന്നും വിശ്വസിക്കാനാവുന്നില്ലെന്നും എന്‍.സി.പി എം.പി സുപ്രിയ സുലേ ട്വീറ്റ് ചെയ്തു. മിസ്ത്രിയുടെ വിയോഗം ഏറെ ഞെട്ടിച്ചെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. ഞങ്ങള്‍ തമ്മിലുള്ള ഏറെക്കാലമായുള്ള ഇടപെടലുകള്‍ ഓര്‍ത്തുപോവുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനമറിയിക്കുന്നു-മന്ത്രി കുറിച്ചു. കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, പീയുഷ് ഗോയല്‍, അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചനമറിയിച്ചു.