ടാപ്പിങ് ജോലി ഇപ്പോഴും തുടരുന്നു; കോടീശ്വരനായിട്ടും രാജന്‍ പഴയ രാജന്‍ തന്നെ

ടാപ്പിങ് ജോലി ഇപ്പോഴും തുടരുന്നു; കോടീശ്വരനായിട്ടും രാജന്‍ പഴയ രാജന്‍ തന്നെ

കണ്ണൂര്‍: കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര ബംമ്ബര്‍ ലോട്ടറി കോടീശ്വരനാക്കിയെങ്കിലും രാജന്‍ പഴയ രാജന്‍ തന്നെ. പഴയതു പോലെ ടാപ്പിങ് ജോലി ഇപ്പോഴും ചെയ്യുന്നു. പുതുതായി ഒരു വീട് നിര്‍മ്മിച്ചുവരുന്നു. കണ്ണൂര്‍ മാലൂരിലെ തോലമ്ബ്ര പുരളിമല കൈതച്ചാല്‍ കുറിച്യ കോളനിയിലെ പൊരുന്ന രാജന് കോടീശ്വരനായിട്ടും ജീവിതത്തില്‍ വിലയി മാറ്റങ്ങളൊന്നുമില്ല.ലോട്ടറി അടിച്ച പണത്തില്‍ ഒരു വിഹിതംകൊണ്ട് വീടിന് സമീപത്തുണ്ടായിരുന്ന ഓലമറച്ച മുത്തപ്പന്‍ മടപ്പുര വലിയ ക്ഷേത്രമാക്കി മാറ്റുകയാണ്.

എല്ലാം ദൈവകൃപയല്ലേ എന്നാണ് രാജന്റെ മറുപടി. ജപ്തി നോട്ടീസ് വരെയെത്തിയ വായ്പ തിരിച്ചടയ്ക്കാന്‍ മറ്റൊരു വായ്പക്കുള്ള ഓട്ടത്തിനിടെയാണ് കൂത്തുപറമ്ബിലെ പയ്യന്‍ ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് വാങ്ങിയത്. ജപ്തി നോട്ടീസിനൊപ്പം മടക്കി കീശയിലിട്ട ആ ടിക്കറ്റിനായിരിക്കും 12 കോടിയുടെ ഒന്നാംസമ്മാനം എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ഭാര്യ രജനിയും മൂന്നു മക്കളും അടങ്ങുന്നതാണ് രാജന്റെ കുടുംബം. മൂത്ത മകള്‍ ആതിര വിവാഹിതയായി. മകന്‍ രിഗില്‍ അച്ഛനെ ടാപ്പിങ് ജോലിയില്‍ സഹായിക്കുന്നു. സ്ഥലങ്ങളെല്ലാം നോക്കി നടത്തുന്നു. ഇളയ മകള്‍ ബി.എ. ഇക്കണോമിക്‌സ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. 12 കോടിയില്‍ ഏഴുകോടിയും 56 ലക്ഷവും ആണ് നികുതിയൊക്കെ കഴിച്ച്‌ രാജന് ലഭിച്ചത്. പുരളിമല കൈതച്ചാല്‍ നിത്യചൈതന്യ മുത്തപ്പന്‍ സ്ഥാനത്ത്, പണിയുന്ന ക്ഷേത്രത്തിന്റെ കട്ടിലവെപ്പ് കഴിഞ്ഞദിവസം നടന്നു.