എല്ലാം വാരി പിടിക്കുന്ന രീതിക്ക് മാറ്റം വരുന്നില്ല ; അരങ്ങേറ്റത്തില്‍ പിഴച്ച് ഗെഹ് ലോട്ട്

എല്ലാം വാരി പിടിക്കുന്ന രീതിക്ക് മാറ്റം വരുന്നില്ല ;  അരങ്ങേറ്റത്തില്‍ പിഴച്ച് ഗെഹ് ലോട്ട്

ന്യൂഡല്‍ഹി : കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ നയിക്കാനും പ്രതിപക്ഷ നിരയില്‍ ഉണര്‍വുണ്ടാക്കാനും പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന് അരങ്ങേറ്റത്തില്‍ പിഴച്ചു. 40 വര്‍ഷം ഭരണഘടന പദവി വഹിച്ച നേതാവ് മുഖ്യമന്ത്രിക്കസേര വിട്ടൊഴിയാന്‍ മടിക്കുന്നതും പാര്‍ട്ടിയിലെ എതിരാളി സചിന്‍ പൈലറ്റിനെ വെട്ടാന്‍ ഗ്രൂപ്പുകളിക്കുന്നതും പ്രതിച്ഛായക്ക് കാര്യമായ മങ്ങലേല്‍പിച്ചു. ഒരാള്‍ക്ക് ഒരു പദവിയെന്ന തീരുമാനം രാജസ്ഥാനില്‍ തന്നെ നടന്ന ഉദയ്പുര്‍ നവസങ്കല്‍പ ശിബിരത്തിലാണ് ഉണ്ടായത്. അശോക് ഗെഹ് ലോട്ടിന്റെ കൂടി കാര്‍മികത്വത്തില്‍ ഉണ്ടായ തീരുമാനമാണത്. എന്നാല്‍, സ്വന്തം കാര്യം വന്നപ്പോള്‍ പലവിധ ന്യായങ്ങള്‍ നിരത്തി അദ്ദേഹം ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതായിരുന്നു കാഴ്ച. കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനത്തെക്കാള്‍ മുഖ്യമന്ത്രിസ്ഥാനം പ്രധാനമായി ഗെഹ് ലോട്ട് കാണുന്ന പ്രശ്‌നം ഒരുവശത്ത്. മറ്റു സംസ്ഥാന ഘടകങ്ങളില്‍ നിലനില്‍ക്കുന്നതും ഭാവിയില്‍ ഉണ്ടാകാവുന്നതുമായ ഗ്രൂപ്പുപോരുകള്‍ തീര്‍ക്കാന്‍ മുന്നിട്ടിറങ്ങേണ്ട ദേശീയ പ്രസിഡന്റിന്റെ നിഷ്പക്ഷത ചോദ്യചിഹ്നവുമായി. രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍. അടുത്ത വര്‍ഷാവസാനം അവിടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കണം. അവിടത്തെ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പിക്കുന്ന ഗ്രൂപ്പുകളിക്കാണ് നിയുക്ത ദേശീയ പ്രസിഡന്റ് പുതിയ തുടക്കമിട്ടത്. പാര്‍ട്ടിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതില്‍ ഗെഹ് ലോട്ട് പലവട്ടം വിജയിച്ചിട്ടുണ്ടെങ്കിലും രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരം ശക്തമാണ്. പാര്‍ട്ടി നിയന്ത്രണം ഗെഹ് ലോട്ടിന്റെ കൈകളിലാണെങ്കിലും എതിരാളി സചിന്‍ പൈലറ്റിന് പാര്‍ട്ടിയില്‍ ഗണ്യമായ സ്വാധീനമുണ്ട്. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ഭരണം മാറുന്ന രീതിയുള്ള സംസ്ഥാനം കൂടിയാണ് രാജസ്ഥാന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് സചിന്‍ അത്യധ്വാനം ചെയ്‌തെങ്കിലും യുവനേതാവെന്ന നിലയില്‍ സചിന് ഇനിയും അവസരമുണ്ടെന്ന വാദമുയര്‍ത്തി ഗെഹ് ലോട്ട് മുഖ്യമന്ത്രിക്കസേര പിടിച്ചെടുക്കുകയായിരുന്നു. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം കെ.സി.വേണുഗോപാലിനെ ഏല്‍പിച്ചാണ് സംഘടന ചുമതല ഇട്ടെറിഞ്ഞ് അദ്ദേഹം രാജസ്ഥാന്‍ മുഖ്യമന്ത്രിയായി പോയത്. ഭരണം പാതി ചെല്ലുമ്പോള്‍ സചിന് കൈമാറാമെന്ന വാക്കാല്‍ ധാരണ ഉണ്ടായിരുന്നു. അത് ലംഘിക്കപ്പെട്ടപ്പോള്‍ കലാപക്കൊടി ഉയര്‍ത്തിയ സചിനെ വെട്ടാന്‍ അധികാരമുള്ള ഗെഹ് ലോട്ടിന് എളുപ്പം കഴിഞ്ഞു. എതിരാളിയെ വെട്ടിനിരത്തുന്നതില്‍ ഗെഹ് ലോട്ടിനുള്ള കഴിവ് മുമ്പും തെളിഞ്ഞതാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരിക്കല്‍ പരിഗണിക്കപ്പെട്ടിരുന്ന ഇപ്പോഴത്തെ സ്പീക്കര്‍ സി.പി. ജോഷി ഒറ്റ വോട്ടിന് തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ പാര്‍ട്ടിക്കാര്‍ക്കുള്ള പങ്ക് സംശയിക്കപ്പെട്ടിരുന്നു. ഇത്തവണയും കുതികാലിന് വെട്ടേറ്റാല്‍ സചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തുടരുമോ എന്ന സന്ദേഹം മുതിര്‍ന്ന നേതാക്കള്‍ തന്നെ പ്രകടിപ്പിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അതിന് ഒരേയൊരു ഉത്തരവാദിയും 'നിയുക്ത' പ്രസിഡന്റ് തന്നെ.