പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎ വ്യാപക റെയ്ഡില്‍ 106 പേര്‍ കസ്റ്റഡിയില്‍, വ്യാപക പ്രതിഷേധം

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎ വ്യാപക റെയ്ഡില്‍ 106 പേര്‍ കസ്റ്റഡിയില്‍, വ്യാപക പ്രതിഷേധം

തിരുവനന്തപുരം : കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ നടത്തിയ റെയ്ഡിന് പിന്നാലെ നിരവധിപ്പേര്‍ കസ്റ്റഡിയില്‍. കേരളത്തില്‍ നിന്നടക്കം 106 പേര്‍ കസ്റ്റഡിയിലായെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. കേരളത്തില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ട് ദേശീയ പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെയാണ് ദേശീയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍, ദേശീയ ജനറല്‍ സെക്രട്ടറി നസറുദീന്‍ എളമരം അടക്കമുള്ള നേതാക്കള്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ്. കേരളത്തിലും ദില്ലിയിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് എന്‍ഐഎ നടപടി. റെയ്ഡിനെതിരെ ഓഫീസുകള്‍ക്ക് മുന്നിലും നേതാക്കളുടെ വീടുകള്‍ക്ക് മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. ആര്‍ എസ് എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്നും നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താറിന്റെ പ്രതികരണം. ഇന്ന് പുലര്‍ച്ചെയാണ് പോപ്പുലഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് തുടങ്ങിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ രാജ്യവ്യാപകമായി എന്‍ഐഎ നടത്തുന്ന റെയിഡുകളില്‍ ഇതുവരെ 106 പേര്‍ അറസ്റ്റിലായതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭീകരവാദത്തെ സഹായിക്കുന്നവരെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഓഫീസുകളിലുമാണ് എന്‍ഐഎ വ്യാപക റെയിഡ് നടത്തിയത്. കേരളത്തില്‍ നിന്ന് 22 പേരെയും, കര്‍ണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നായി 20 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ പോപ്പുലര്‍ ഫ്രണ്ടിന് നേരെ ഇന്നോളം നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ അന്വേഷണ നടപടിയാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ മണക്കാട്ടുള്ള ജില്ലാ കമ്മിറ്റി ഓഫീസിലും പിഎഫ്‌ഐ നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എന്‍ഐഎ പരിശോധന നടന്നു. ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ മുദാവാക്യം വിളിച്ചു. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ തടയാനും ശ്രമമുണ്ടായി. നാല് മൊബൈലും മൂന്ന് ബുക്കുകളും 6 ലഘുലേഖ എന്നിവയാണ് എന്‍ഐഎ എടുത്തതെന്നാണ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ റഷീദ് വിശദീകരിച്ചത്. മലപ്പുറത്ത് വ്യാപക റെയ്ഡ്. മലപ്പുറത്തെ വീടുകളില്‍ നിന്നാണ് പിഎഫ്‌ഐ  ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തത്.  മഞ്ചേരിയില്‍ റോഡ് ഉപരോധിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. തൃശൂര്‍ ചാവക്കാട് തെക്കഞ്ചേരിയിലെ യൂണിറ്റി ഹൗസിലാണ് റെയ്ഡ് നടന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിപി കെ ഉസ്മാന്റെ കേച്ചേരിയിലെ വീട്ടിലും റെയ്ഡ് നടന്നു. പി കെ ഉസ്മാനെ കസ്റ്റഡിയില്‍ എടുത്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗമായ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തു. പെരുമ്പിലാവിലെ വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലും കൊടുവള്ളിയില്‍ മുന്‍ ചെയര്‍മാന്‍ അബൂബക്കറിന്റെ വീട്ടിലും എന്‍ഐഎ പരിശോധനയുണ്ടായി. കോഴിക്കോട് നിന്ന് പി എഫ് ഐ നേതാവ് പ്രൊഫ. പി കോയ യെ കസ്റ്റഡിയില്‍ എടുത്തു. കേന്ദ്രസേനയുടെ വാഹനങ്ങള്‍ തടഞ്ഞ്  സ്ഥലത്ത് പ്രവര്‍ത്തകരുടെ ഉപരോധം പുരോഗമിക്കുകയാണ്. പത്തനംതിട്ടയില്‍ ജില്ലാ പ്രസിഡന്റ് സാദിഖ് മുഹമ്മദ് ന്റെ വീട്ടിലും എന്‍ഐഎ പരിശോധന നടത്തി. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. എറണാകുളത്ത് പോപ്പുലര്‍ ഫ്രണ്ട് വൈസ് പ്രസിഡണ്ട്  ഇ എം അബ്ദുള്‍ റഹ്മാന്റെ വീട്ടിലും പരിശോധനയുണ്ടായി. സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടിലെ പരിശോധന ഇപ്പോഴും തുടരുകയാണ്. എന്‍ ഐ എ യ്ക്ക് എതിരെ പ്രവര്‍ത്തകര്‍ സ്ഥലത്ത് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇടുക്കി പെരുവന്താനത്ത് എന്‍ ഐ എ റെയ്ഡ് നടത്തി. കോട്ടയം ജില്ല പ്രസിഡന്റ് സൈനുദീന്റെ കസ്റ്റഡിയില്‍ എടുത്തു. തൊടുപുഴ കുമ്മന്‍ കല്ലില്‍ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പുലര്‍ച്ചെ റെയ്ഡ് നടന്നു. നോട്ടീസുകളും പുസ്തകങ്ങളും കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സമ്മേളനവുമായി ബന്ധപ്പെട്ട നോട്ടീസുകളാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. പാലക്കാട് പട്ടാമ്പിയില്‍ പോപ്പുലര്‍ഫ്രണ്ട് ഓഫീസില്‍ പരിശോധന പുരോഗമിക്കുകയാണ്. സംസ്ഥാന സമിതിയംഗം റൗഫിന്റെ കരിമ്പുള്ളിയിലെ വീട്ടിലും പരിശോധന നടന്നു. കൊല്ലം ജില്ലയില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട്  കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് പുരോഗമിക്കുകയാണ്. കരുനാഗപ്പള്ളിയിലെ പിഎഫ്‌ഐ ഓഫീസിലും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്റെ ചിറ്റുമലയിലെ വീട്ടിലുമാണ് പരിശോധന നടന്നത്. വയനാട് മാനന്തവാടിയിലും എന്‍ഐഎ റെയ്ഡ്. മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്തെ പിഎഫ്‌ഐ കേന്ദ്രത്തിലാണ് എന്‍ഐഎ സംഘം പരിശോധന നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലും എന്‍ ഐ എ റെയ്ഡ് നടന്നു. കണ്ണൂര്‍ താണയിലെ ഓഫിസിലാണ് പരിശോധനയുണ്ടായത്. എറണാകുളത്ത് നിന്നുള്ള എന്‍ ഐ എ സംഘമാണ് റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ നാല് മണിക്ക് ആരംഭിച്ച റെയ്ഡ് 6.45 ന് അവസാനിച്ചു.