എം.വി ഗോവിന്ദന്‍ നിയമസഭാംഗത്വം തല്‍ക്കാലം രാജിവെക്കേണ്ടതില്ലെന്ന് പൊതുധാരണ

എം.വി ഗോവിന്ദന്‍ നിയമസഭാംഗത്വം തല്‍ക്കാലം രാജിവെക്കേണ്ടതില്ലെന്ന് പൊതുധാരണ

തിരുവനന്തപുരം : സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി.ഗോവിന്ദന്‍ നിയമസഭാംഗത്വം തല്‍ക്കാലം രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎമ്മില്‍ പൊതുധാരണ. അതേസമയം മന്ത്രിസ്ഥാനം എപ്പോള്‍ രാജി വെക്കണമെന്നതില്‍ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. മുന്‍ഗാമികളായ പിണറായിയുടേയും കോടിയേരിയുടേയും പാരമ്പര്യം പിന്തുടര്‍ന്നാണ് എം.വി.ഗോവിന്ദന്‍ എം.എല്‍.എ സ്ഥാനത്ത് തുടരുക. അടുത്ത കേന്ദ്രകമ്മിറ്റി യോഗം അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോ ക്ഷണിതാവാക്കാനും സാധ്യതയുണ്ട്. 1998 ഒക്ടോബറില്‍ വൈദ്യുതി മന്ത്രിസ്ഥാനം രാജിവെച്ച് പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ 2001ല്‍ കാലാവധി അവസാനിക്കും വരെ എം.എല്‍.എ സ്ഥാനം നിലനിര്‍ത്തിയിരുന്നു. 2015 ഫെബ്രുവരിയില്‍ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുമ്പോഴും തലശേരിയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. കാലാവധി തീരും വരെ അദ്ദേഹവും തുടര്‍ന്നു. ഈ സാഹചര്യത്തില്‍ എം.വി.ഗോവിന്ദനും രാജിവെക്കേണ്ടതില്ലെന്നാണ് നേതൃതലത്തിലെ ധാരണയും, അദ്ദേഹം തന്നെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന്റെ പൊരുളുമെന്നാണ് സൂചന. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യമടക്കം ചര്‍ച്ച ചെയ്യും. ഓണത്തിനു മുന്‍പുതന്നെ മന്ത്രിസ്ഥാനം രാജിവെക്കാനാണ് സാധ്യത തെളിയുന്നത്. അങ്ങിനെയെങ്കില്‍ മന്ത്രിസഭാ പുനസംഘടനയും വൈകില്ല. രാജ്യത്തെ ഏറ്റവും വലിയ ഘടകത്തിന്റെ സെക്രട്ടറിയെന്ന നിലയില്‍ സ്വാഭാവികമായും അദ്ദേഹം പൊളിറ്റ് ബ്യൂറോയുടേയും ഭാഗമാകും. അടുത്ത കേന്ദ്രകമ്മിറ്റിയായിരിക്കും അദ്ദേഹത്തെ പിബിയില്‍ ക്ഷണിതാവായി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുക.