പാലാരിവട്ടം പാലത്തില്‍ പുനര്‍നിര്‍മാണ ഭാഗമായി ഗര്‍ഡറുകള്‍ സ്ഥാപിച്ചുതുടങ്ങി
കൊച്ചി: പാലാരിവട്ടം പാലത്തില്‍ പുനര്‍നിര്‍മാണ ഭാഗമായി ഗര്‍ഡറുകള്‍ സ്ഥാപിച്ചുതുടങ്ങി. ഡി.എം.ആര്‍.സിയുടെ കളമശ്ശേരി യാര്‍ഡില്‍ പണിത കൂറ്റന്‍ ഗര്‍ഡറുകള്‍ ലോറികളില്‍ എത്തിച്ചാണ് പാലത്തില്‍ സ്ഥാപിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ആദ്യ ഗര്‍ഡര്‍ പിയര്‍ ക്യാപ്പുകളില്‍ ഉറപ്പിച്ചു. ഗര്‍ഡറുകള്‍ ഉയര്‍ത്തുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുമെന്നതിനാലാണ് ജോലി രാത്രിയിലേക്ക് മാറ്റിയത്. ഒൻപത് തൂണുകള്‍ കോണ്‍ക്രീറ്റ് ജാക്കറ്റിങ് നടത്തി ബലപ്പെടുത്തി. നാലു പിയര്‍ക്യാപ്പുകള്‍ പൂര്‍ണമായി പൊളിച്ചുമാറ്റി പുനര്‍നിര്‍മിച്ചു. ആദ്യഘട്ടത്തില്‍ നാലു സ്പാനുകള്ക്കുവേണ്ടി 24 ഗര്‍ഡറുകളാണ് സ്ഥാപിക്കുക. കളമശ്ശേരി യാര്‍ഡില്‍ 30 ഗര്‍ഡറുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ആകെ വേണ്ടത് 102 ഗര്‍ഡറുകളാണ്. പാലത്തിലെ പൊളിക്കലും ഗര്‍ഡറുകളുടെ നിര്‍മാണവുമെല്ലാം 57 ദിവസംകൊണ്ട് പൂര്‍ത്തിയാക്കിയത് നേട്ടമായെന്ന വിലയിരുത്തലിലാണ് ഡി.എം.ആര്‍.സി. മേയില്‍ പുതിയ പാലം തുറന്നുനല്‍കാനാകുമെന്നാണ് കരുതുന്നത്. പാലത്തിന്‍െറ 19 സ്പാനുകളില്‍ 17 എണ്ണമാണ് പൊളിച്ചുമാറ്റിയത്. ഇനി മധ്യത്തിലേത് ഉള്‍പ്പെടെ രണ്ട് സ്പാനുകളുടെ നാല് പിയര്‍ക്യാപ്പുകള്‍ പൊളിക്കുന്ന ജോലി ഡിസംബര്‍ പത്തോടെ ആരംഭിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്കാണ് പാലം പുനര്‍നിര്‍മാണ കരാര്‍.
Comments (0)