സ്വര്‍ണക്കടത്ത് കേസ് ;എന്‍.ഐ.എ ആവിശ്യപ്പെട്ട ദൃശൃങ്ങള്‍ പകർത്തുന്ന നടപടികൾ സെക്രട്ടറിയേറ്റിൽ തുടങ്ങി

സ്വര്‍ണക്കടത്ത് കേസ് ;എന്‍.ഐ.എ ആവിശ്യപ്പെട്ട  ദൃശൃങ്ങള്‍ പകർത്തുന്ന നടപടികൾ സെക്രട്ടറിയേറ്റിൽ തുടങ്ങി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എൻ ഐ എ ആവശ്യപ്പെട്ട ദൃശ്യങ്ങൾ പകർത്തുന്ന നടപടികൾ സെക്രട്ടറിയേറ്റിൽ തുടങ്ങി.പൊതുമരാമത്ത് വകുപ്പാണ് സെക്രട്ടറിയേറ്റിലെ ഒരു വർഷത്തെ ദൃശ്യങ്ങൾ പകർത്തുന്നത്. സെക്രട്ടറിയേറ്റിലെ 83 ക്യാമറകളിലേയും ദൃശ്യങ്ങൾ പകർത്താൻ 400 ടെറാബൈറ്റ് ശേഷിയുളള ഹാർഡ് ഡിസ്ക് വേണമെന്ന് ഐ ടി വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ഇതനുസരിച്ച് ഹാർഡ് ഡിസ്ക് വാങ്ങാൻ 68 ലക്ഷം രൂപ സർക്കാർ അനുവദിച്ചു.

ടെൻഡറിലേക്ക് പോകാൻ തീരുമാനിച്ചിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് ഹാർഡ് ഡിസ്ക് വാങ്ങി പകർത്തട്ടെയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ചാണ് പൊതുമരാമത്ത് വകുപ്പ് ഹാർഡ് ഡിസ്ക് വാങ്ങി ദൃശ്യങ്ങൾ പകർത്തി തുടങ്ങിയത്.2019 ജൂലായ് മുതൽ ഒരു വർഷത്തെ ദ്യശ്യങ്ങളാണ് എൻ ഐ എ നേരത്തെ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.കഴിഞ്ഞമാസം സെക്രട്ടറിയേറ്റിൽ എത്തിയ എൻ ഐ എ ടീം പതിനഞ്ചോളം ദിവസത്തെ ദൃശ്യങ്ങൾ പകർത്തിയെടുത്തിരുന്നു.സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായർ എന്നിവർ എത്ര തവണ സെക്രട്ടറിയേറ്റിലെത്തി, മുഖ്യമന്ത്രിയുടെ ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഓഫിസും മന്ത്രിമാരുടെ ഓഫിസും സന്ദർശിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയാനാണ് സി സി ടി വി പരിശോധന നടത്താൻ എൻ ഐ എ തീരുമാനിച്ചത്.