പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാനുള്ള സാധ്യത റെയില്‍വേ പുനപരിശോധിക്കുന്നു; തിരക്കേറിയ സെക്ടറുകള്‍ കണ്ടെത്താന്‍ കണക്കെടുപ്പ് തുടങ്ങി

പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാനുള്ള സാധ്യത റെയില്‍വേ പുനപരിശോധിക്കുന്നു; തിരക്കേറിയ സെക്ടറുകള്‍ കണ്ടെത്താന്‍ കണക്കെടുപ്പ് തുടങ്ങി

കൊച്ചി: പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കുന്നതിന്റെ സാധ്യത റെയില്‍വേ പരിശോധിക്കുന്നു. തിരക്കേറിയ സെക്ഷനുകളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുന്നതിന്റെ സാധ്യതകളാണ് റെയില്‍വേ പരിശോധിക്കുന്നത്. തിരുവനന്തപുരം ഡിവിഷനില്‍ ഹ്രസ്വ ദൂര യാത്രക്കാരുടെ തിരക്കു ഏതൊക്കെ സെക്ടറുകളിലാണെന്നു കണ്ടെത്താന്‍ റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗം സ്റ്റേഷനുകളില്‍ കണക്കെടുപ്പു തുടങ്ങി.

സംസ്ഥാനത്ത് ഇപ്പോള്‍ എക്സ്‌പ്രസ് ട്രെയിനുകള്‍ മാത്രമാണു സര്‍വീസ് നടത്തുന്നത്. മെമു, പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാതെ അണ്‍റിസര്‍വ്ഡ് ട്രെയിനുകള്‍ ഓടിക്കേണ്ടെന്ന നിലപാടാണു റെയില്‍വേ സ്വീകരിച്ചിരുന്നത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സോണല്‍ റെയില്‍വേകള്‍ക്ക് ഏതാനും പാസഞ്ചര്‍ ട്രെയിനുകളോടിക്കാമെന്ന ഇളവു ഉപയോഗിച്ചു ദക്ഷിണ പശ്ചിമ റെയില്‍വേ ബെംഗളൂരുവില്‍ മെമു സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു.

സോണുകള്‍ക്കുള്ള ഈ സൗകര്യം ഉപയോഗിച്ചു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേരളത്തിലും ചില റൂട്ടുകളിലെങ്കിലും രാവിലെയും വൈകിട്ടും തിരക്കേറിയ സമയത്തു പാസഞ്ചര്‍ ട്രെയിനുകളോടിക്കുന്നതിന്റെ സാധ്യതയാണു ഇപ്പോള്‍ ദക്ഷിണ റെയില്‍വേ പരിശോധിക്കുന്നത്.

തിരുവനന്തപുരം ഡിവിഷനിലെ കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ തിരുവനന്തപുരം-കൊല്ലം, കൊല്ലം-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍ സെക്ടറുകളില്‍ ഓരോ ജോടി പാസഞ്ചര്‍ ട്രെയിനുകളോ മെമു സര്‍വീസുകളോ ആകും ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക.