തിങ്ങി നിറഞ്ഞ് ബീച്ചുകള്‍ വലഞ്ഞ് പൊലീസ്

വൈപ്പിന്‍ : ഫോര്‍ട്ടുകൊച്ചിയില്‍ ആഘോഷങ്ങള്‍ മങ്ങിയെങ്കിലും വൈപ്പിന്‍ ദ്വീപുകളിലെ ബീച്ചുകള്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അവധി ദിവസമായ ഇന്നലെ ചെറായി, മുനമ്ബം, കുഴുപ്പുള്ളി ബീച്ചുകളില്‍ വിനോദ സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ പാലിക്കാന്‍ മുനമ്ബം, ഞാറയ്ക്കല്‍ പൊലീസ് പാടുപ്പെടുകയാണ്. അതേസമയം ചെറായി ബീച്ചില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ കടല്‍ത്തീരം കുറവാണ്. ഇവിടെ തിരക്ക് നിയന്ത്രണാതീതമായതോടെയാണ് ആളുകള്‍ സമീപമുള്ള പള്ളിപ്പുറം, മുനമ്ബം , കുഴുപ്പിള്ളി ബീച്ചുകളെ ആശ്രയിക്കാന്‍ തുടങ്ങിയത്. ഉച്ചയോടെ തുടങ്ങുന്ന ജനങ്ങളുടെ ഒഴുക്ക് വൈകീട്ട് അഞ്ചോടെ ബീച്ചുകള്‍ നിറഞ്ഞു കവിയുന്ന അവസ്ഥയിലെത്തും.

ഏഴ് മണി വരെ മാത്രമാണ് പൊലീസ് സന്ദര്‍ശകരെ അനുവദിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്യജില്ലകളില്‍ നിന്ന് വരെ ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. തിരക്ക് ഏറിയതോടെ ഗതാഗത കുരുക്കും രൂക്ഷമാണ്. സന്ദര്‍ശകരെ കൊണ്ട് ബീച്ച്‌ നിറയുമ്ബോഴും തങ്ങള്‍ക്ക് നേട്ടമില്ലെന്നാണ് ബീച്ചിലെ റിസോര്‍ട്ട് ഉടമകളുടെയും ഹോം സ്റ്റേ ഉടമകളുടെയും പറയുന്നത്. ബീച്ചില്‍ വന്ന് ഒരു ദിവസമോ കൂടുതല്‍ ദിവസങ്ങളോ താമസിക്കുന്നവര്‍ എത്തിയാല്‍ മാത്രമേ ടൂറിസത്തിന് ഭാവിയുള്ളൂ എന്നും ഉടമകള്‍ വ്യക്തമാക്കി.