കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ്; അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനുളളില്‍, പരീക്ഷ കണ്‍ട്രോളര്‍ പരിശോധിക്കും

കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ്; അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനുളളില്‍, പരീക്ഷ കണ്‍ട്രോളര്‍ പരിശോധിക്കും

തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ പ്രോ വൈസ് വൈസ് ചാന്‍സലര്‍ ഒരു മാസത്തിനുളളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സസ്പെന്‍ഷനിലായ സെക്ഷന്‍ ഓഫീസറുടെ വിശദീകരണം കൂടി കിട്ടിയ ശേഷമായിരിക്കും തുടര്‍നടപടി. മറ്റ് വിദ്യാ‍ര്‍ത്ഥികളുടെ മാര്‍ക്കുകളില്‍ തിരുത്തലുണ്ടായോ എന്നതിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പരീക്ഷാകണ്‍ട്രോളറെ ചുമതലപ്പെടുത്തി.

കേരള സര്‍വകലാശാല ബിഎസ്‍സി കമ്ബ്യൂട്ടര്‍ സയന്‍സ് പരീക്ഷയിലെ മാര്‍ക്കുകളാണ് തിരുത്തിയത്. ഒരു വിദ്യാര്‍ത്ഥിയുടെ മാര്‍ക്കിലാണ് ആദ്യം തിരിമറി വ്യക്തമായത്. തുടര്‍ന്നുളള പരിശോധനയില്‍ എഴുപതിലേറെ വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകളില്‍ വ്യത്യാസം വരുത്തിയതായി കണ്ടെത്തി.

സെക്ഷന്‍ ഓഫീസര്‍ എ വിനോദാണ് മാര്‍ക്ക് തിരുത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തു. ഗുരുതരമായ ക്രമക്കേട് വെളിച്ചത്തു വന്ന സാഹചര്യത്തില്‍ പ്രോ വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ സര്‍വകലാശാല സമഗ്രമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എത്ര വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകള്‍ തിരുത്തിയിട്ടുണ്ടെന്ന് കണ്ടെത്താന്‍ പരീക്ഷ കണ്‍ട്രോളറുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തും. പരീക്ഷാസംവിധാനം ഡിജിറ്റലാക്കിയതോടെ മാര്‍ക്കില്‍ മാറ്റം വരുത്താനുള്ള അധികാരം സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് കൈമാറിയതാണ് തിരിമറി എളുപ്പമാക്കിയത്.

പരാതികള്‍ വ്യാപകമായി സാഹചര്യത്തില്‍ പുതിയ സോഫ്റ്റ് വെയറിലേക്ക് മാറാനൊരുങ്ങുകയാണ് സര്‍വകലാശാല. കൂടുതല്‍ സുരക്ഷാസംവിധാനങ്ങളുടെ സോഫ്റ്റ് വെയര്‍ അധികം വൈകാതെ സ്ഥാപിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം 380 കുട്ടികള്‍ക്ക് സര്‍വകലാശാല മോഡറേഷന്‍ കൂട്ടി നല്‍കിയതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഒടുവില്‍ സോഫ്റ്റ് വെയര്‍ പിശകെന്ന കണ്ടെത്തലിലാണ് സര്‍വകാശാല എത്തിച്ചേര്‍ന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് സര്‍വകലാശാല ശുപാര്‍ശ ചെയ്തെങ്കിലും ഒരു ഫയല്‍ പോലും പൊലീസിന് കൈമാറിയില്ല.

ഇതിന് പുറമേയാണ് ബിഎസ്‍സി പരീക്ഷയില്‍ തോറ്റ 23 പേര്‍ക്ക് ബിരുദസര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്ത സംഭവം പുറത്തുവന്നത്. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ മടക്കിവാങ്ങാന്‍ ഒരു വര്‍ഷമായിട്ടും സര്‍വകലാശാല ഒരു നടപടിയുമെടുത്തിട്ടില്ല. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് സര്‍വകലാശാലയെ നാണക്കേടിലാക്കി പുതിയ ക്രമക്കേട് പുറത്തുവരുന്നത്.