തീയറ്ററുകള്‍ തുറക്കാന്‍ മാര്‍ഗ്ഗനിര്‍ദേശം; പ്രദര്‍ശനം രാത്രി 9 വരെ മാത്രം; പ്രവേശനം 50 ശതമാനം പേര്‍ക്ക്

തീയറ്ററുകള്‍ തുറക്കാന്‍ മാര്‍ഗ്ഗനിര്‍ദേശം; പ്രദര്‍ശനം രാത്രി 9 വരെ മാത്രം; പ്രവേശനം 50 ശതമാനം പേര്‍ക്ക്

തിരുവനന്തപുരം : നീണ്ട ഇടവേളയ്ക്കു ശേഷം തുറക്കാനൊരുങ്ങുകയാണ് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍. പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ്. ഒന്നിടവിട്ട സീറ്റുകളില്‍ ആളുകളെ ഇരുത്തണം. അടച്ചിട്ട സ്ഥലങ്ങളിലും ആള്‍ക്കൂട്ടങ്ങളിലും പ്രത്യേക ശ്രദ്ധ വേണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്.

ഒന്നിടവിട്ട് സീറ്റുകള്‍ ക്രമീകരിക്കണം. സീറ്റുകളുടെ 50 ശതമാനത്തിലധികം ആളുകള്‍ പാടില്ല. മള്‍ട്ടിപ്ലക്സുകളില്‍ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളില്‍ പ്രദര്‍ശനം ക്രമീകരിക്കണം. ജീവനക്കാര്‍ കോവിഡ് നെഗറ്റീവായിരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.ലക്ഷണങ്ങളുള്ളവരെ തിയേറ്ററിലേക്ക് അനുവദിക്കരുത്.

ചൊവ്വാഴ്ച മുതലാണു സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട പ്രത്യേക പാക്കേജില്‍ തീരുമാനമാകാത്തതില്‍ തുടങ്ങി പ്രേക്ഷകരെ തിരിച്ചെത്തിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ആശങ്കയിലാണ് തിയേറ്റര്‍ ഉടമകള്‍. കോവിഡ് കാലത്തിന് മുന്‍പ് തയാറായതടക്കം എണ്‍പത്തിയെട്ട് മലയാള സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്തേണ്ടത്.

പത്ത് മാസം അടഞ്ഞു കിടന്ന തിയറ്ററുകളിലെ വൈദ്യുതി മെയിന്റനന്‍സ് ചാര്‍ജടക്കം ഉടമകള്‍ക്ക് വരുത്തിയ സാമ്ബത്തിക പ്രതിസന്ധി വളരെ വലുതാണ്. തിയേറ്ററിലെ പകുതി സീറ്റില്‍ മാത്രം പ്രേക്ഷകര്‍ക്ക് പ്രവേശനം എന്ന സര്‍ക്കാര്‍ മാനദണ്ഡവും വലിയ പ്രതിസന്ധിയുണ്ടാക്കും. ഇതിനിടയില്‍ ഇനി എല്ലാ പ്രശ്നങ്ങളും പരിഹരിച്ച്‌ സര്‍വ സുരക്ഷയും ഒരുക്കിയാലും ഈ കോവിഡ് കാലത്ത് ജനം തിയറ്ററിലേക്ക് എത്തുമോയെന്ന വലിയ ചോദ്യവും അവശേഷിക്കുന്നു.