പാലം തുറന്ന കേസ്‌: ഒന്നാംപ്രതിക്ക്‌ ജാമ്യമില്ല

പാലം തുറന്ന കേസ്‌: ഒന്നാംപ്രതിക്ക്‌ ജാമ്യമില്ല

കൊച്ചി: ഉദ്‌ഘാടനത്തിനു മുമ്ബ്‌ വൈറ്റില പാലം തുറന്ന കേസില്‍ ഒന്നാം പ്രതി വി ഫോര്‍ കേരള കോര്‍ഡിനേറ്റര്‍ നിപുന്‍ ചെറിയാന്‌ മരട്‌ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യം നിരസിച്ചു. രണ്ടു മുതല്‍ നാലുവരെയുള്ള പ്രതികള്‍ക്ക്‌ ഉപാധികളോടെ ജാമ്യം ലഭിച്ചു. മേയ്‌ 31 വരെ മരട്‌ പോലീസ്‌ സേ്‌റ്റഷന്‍ പരിധിയില്‍ പ്രവേശിക്കരുത്‌, 25,000 രൂപയ്‌ക്കും തുല്യ തുകയ്‌ക്കുമുള്ള രണ്ടാള്‍ ജാമ്യം എന്നീ വ്യവസ്‌ഥകളിലാണ്‌ ജാമ്യം.
ചൊവ്വാഴ്‌ച്ച രാത്രിയോടെയാണ്‌ നിപുന്‍ ചെറിയാന്‍, ആഞ്ചലോസ്‌, റാഫേല്‍, സൂരജ്‌ എന്നിവരെ പനങ്ങാട്‌ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നിപുന്‍ ചെറിയാന്‌ മറ്റൊരു ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യുഷന്‍ വാദം അംഗീകരിച്ചാണു കോടതി ജാമ്യം നിഷേധിച്ചത്‌. ആന്റണി ആല്‍വിന്‍, സാജന്‍, ഷഫീറലി എന്നിവരെ ഇന്നലെ അറസ്‌റ്റ്‌ ചെയ്‌തു. ഇവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന്‌ പരിഗണിക്കും. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി ഏഴു മണിയോടെയായിരുന്നു വൈറ്റില പാലത്തിന്റെ മുമ്ബില്‍ സ്‌ഥാപിച്ചിരുന്ന ക്രോസ്‌ ബാര്‍ ആരോ നീക്കം ചെയ്‌തത്‌. ഇതോടെ ആലപ്പുഴ ഭാഗത്തു നിന്നും വന്ന വാഹനങ്ങള്‍ പാലത്തിലൂടെ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്ന്‌ പോലീസെത്തി വീണ്ടും പാലം അടക്കുകയായിരുന്നു.