പക്ഷിപ്പനി ഏഴ് സംസ്ഥാനങ്ങളില്‍

പക്ഷിപ്പനി ഏഴ് സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി. നേരത്തേ കേരളം, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്.

മഹാരാഷ്ട്രയിലും ഡല്‍ഹിയിലും സാമ്ബിളുകളുടെ ഫലം വരാനുണ്ട്. ഡല്‍ഹിയില്‍ വളര്‍ത്ത് പക്ഷികളുടെ ഇറക്കുമതി നിരോധിച്ചു. ഡല്‍ഹിയിലെ ഏറ്റവും വലിയ ഇറച്ചികോഴി മാര്‍ക്കറ്റായ ഗാസിപൂര്‍ പത്തുദിവസത്തേക്ക് അടച്ചു. ഇവിടെ നിന്ന് സാമ്ബിളുകള്‍ ശേഖരിച്ച്‌ ജലന്ധറിലെ ലബോറട്ടറിയിലേക്ക് അയച്ചു. ഡല്‍ഹിയിലെ എല്ലാ ജില്ലകളിലും ദ്രുതകര്‍മ്മസേനയെ നിയോഗിച്ചു.

വളര്‍ത്തുപക്ഷി വില്‍പ്പന മാര്‍ക്കറ്റുകള്‍, വന്യജീവ സംരക്ഷണ കേന്ദ്രങ്ങള്‍, തടാകങ്ങള്‍ എന്നിവടിങ്ങളില്‍ വെറ്ററിനറി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. തെക്കന്‍ ഡല്‍ഹിയിലെ പാര്‍ക്കില്‍ 24 കാക്കകളും കിഴക്കല്‍ ഡല്‍ഹിയിലെ മയൂര്‍വിഹാറിലെ സഞ്ജയ് ലേക്ക് പാര്‍ക്കില്‍ 10 താറാവുകളും ചത്തു വീണു. ഡല്‍ഹിയിലെ നാല് പാര്‍ക്കുകള്‍ അടച്ചു.
പഞ്ചാബില്‍ കോഴി ഉള്‍പ്പെടെയുള്ള പക്ഷികളുടെ വില്‍പ്പന ജനുവരി 15 വരെ നിരോധിച്ചു. മദ്ധ്യപ്രദേശിലെ 13 ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കാക്കകള്‍ ഉള്‍പ്പെടെ 1100 ഓളം പക്ഷികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. യു.പിയില്‍ കാണ്‍പൂരിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ചത്തീസ്ഗഡില്‍ ബലോഡ് ജില്ലയില്‍ നിരവധി പക്ഷികള്‍ ചത്തതിന് പിന്നാലെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പ്രഭാനി ജില്ലയിലെ ഒരു ഫാമിലെ 900 കോഴികള്‍ ചത്തു. മുംബയ് താനെ, ധാപോളി, ബീഡ് ജില്ലകളില്‍ കാക്കള്‍ ചത്തു. ഇവിടെയൊക്ക പരിശോധനാഫലം വരാനുണ്ട്.
ഗുജറാത്തിലെ സൂററ്റിലും രാജസ്ഥാനിലെ സിറോഹി ജില്ലയിലും ഹിമാചലിലെ കംഗ്ര, നഹാന്‍, മണ്ഡി എന്നിവിടങ്ങിലും കൂടുതല്‍ പക്ഷികള്‍ ചത്തു.
ഹരിയാനയിലെ പഞ്ച്കുള ജില്ലയില്‍ രണ്ട് കോഴിഫാമുകളില്‍ പക്ഷപ്പിനി സ്ഥിരീകരിച്ചതിന് പിന്നാലെ ദ്രുതകര്‍മ്മസേനയെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.

പക്ഷിപ്പനി:കാണ്‍പൂര്‍ മൃഗശാലയില്‍ കൂട്ടക്കുരുതി
ലക്‌നൗ:പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കാണ്‍പൂര്‍ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാന്‍ തീരുമാനം. ഇനിയൊരു അറിയിപ്പ് വരെ മൃഗശാല അടച്ചിടും. നാലു ദിവസം മുമ്ബാണ് മൃഗശാലയിലെ കാട്ടുകോഴികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മൃഗശാലയിലെത്തി പക്ഷികളെ കൊല്ലാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ആദ്യം കോഴികളെയും തത്തകളെയും അതിന്ശേഷം താറാവുകളെയും മറ്റു പക്ഷികളെയും കൊല്ലും. ഇന്നലെ വൈകിട്ടോടെ എല്ലാ പക്ഷികളെയും കൊന്ന് കത്തിക്കണമെന്നായിരുന്നു ഉത്തരവ്. മൃഗശാലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ മാംസ വില്പന നിരോധിച്ചു.

ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, കേരളം, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഹരിയാനയിലെ പഞ്ചകുളയിലും കോഴികളെ കൊല്ലാന്‍ തുടങ്ങി.

കോഴിയിറച്ചി വില ഇടിയുന്നു

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും കോഴിയിറച്ചി വില കുത്തനെ ഇടിയുന്നു. മുട്ട വിലയും കുറയുകയാണ്. മഹാരാഷ്‌ട്രയിലെ പൂനെയില്‍ ഒരു കിലോ ചിക്കന് 82.48 രൂപയായിരുന്നത് 58.23 രൂപയായി കുറഞ്ഞു.ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും വില കുറഞ്ഞു. ഭീതിമൂലം കോഴിയിറച്ചിയും മുട്ടയും വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. ഇതോടെ കോഴി കര്‍ഷകരും, വ്യാപാരികളും ആശങ്കയിലായി.