കേരളത്തില്‍ കൊവിഡ്‌ വാക്‌സിന്‍ നാളെ എത്തും; ആദ്യ വിമാനം എത്തുക നെടുമ്ബാശേരിയില്‍

കേരളത്തില്‍ കൊവിഡ്‌ വാക്‌സിന്‍ നാളെ എത്തും; ആദ്യ വിമാനം എത്തുക നെടുമ്ബാശേരിയില്‍

തിരുവനന്തപുരം; കൊവിഡ്‌ വാക്‌സിന്‍ നാളെ കേരളത്തില്‍ എത്തും. ഉച്ചക്ക്‌ രണ്ട്‌ മണിയോടെ നെടുമ്ബാശേരിയില്‍ കൊവിഡ്‌ വാക്‌സിന്‍ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം എത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ വിമാന മാര്‍ഗം വാക്‌സിന്‍ എത്തിക്കും. കേരളത്തിനുള്ള കൊവിഡ്‌ വാക്‌സിന്‍ ഓക്‌സ്‌ഫഡ്‌ സര്‍വകലാശാല വികസിപ്പിച്ച്‌ പൂനെ സിറം ഇന്‍സ്റ്റ്യൂട്ട്‌ ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡ്‌ ആയിരിക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു.

കേരളത്തിന്‌ ആദ്യ ബാച്ചില്‍ 4,35,500 ഡോസ്‌ വാക്‌സിന്‍ ലഭ്യമാക്കുമെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,59,549 ആരോഗ്യ പ്രവര്‍ത്തകരാണ്‌ രജിസറ്റര്‍ ചെയ്‌തിട്ടുള്ളത്‌. തമിഴ്‌നാടിന്‌ 5.36 ലക്ഷം ഡോസ്‌ കിട്ടും.

ഇന്ന്‌ പുലര്‍ച്ചയോടെ രാജ്യത്തെ 13 കേന്ദ്രങ്ങളിലേക്കുള്ള കൊവിഡ്‌ വാക്‌സിന്‍ ശീതികരിച്ച ട്രക്കുകളില്‍ പൂനെയില്‍ നിന്ന്‌ പുറപ്പെട്ടു. താപനില ക്രമീകരിച്ച ട്രക്കുകളില്‍ പൂനെ വിമാനത്താവളത്തിലേക്ക്‌ എത്തിച്ചു. പിന്നീട്‌ കാര്‍ഗോ വിമാനങ്ങള്‍ വഴിയാണ്‌ വാക്‌സിന്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ എത്തിക്കുക. സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പൂജ കര്‍മ്മങ്ങള്‍ നടത്തിയതിന്‌ ശേഷം സുരക്ഷാ ക്രമീകരണങ്ങളോട്‌ കൂടിയാണ്‌ വാക്‌സിന്‍ വിമാനത്താവളത്തിലേക്ക്‌ എത്തിച്ചത്‌. ഡല്‍ഹി, ചെന്നൈ, ബംഗളൂരു , ഗുവാഹത്തി ഉള്‍പ്പെടെ 13 കേന്ദ്രങ്ങളിലേക്ക്‌ ഇന്ന്‌ കോവിഡ്‌ വാക്‌സിന്‍ എത്തും. ജനുവരി 16 മുതല്‍ രാജ്യത്ത്‌ കൊവിഡ്‌ വാക്‌സിനേഷനന്‍ ആരംഭിക്കനാണ്‌ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്‌.