മുണ്ടക്കയത്ത് വയോധികനെ പട്ടിണിക്കിട്ട് കൊന്ന സംഭവം : മകന്‍ അറസ്റ്റില്‍

കോട്ടയം : മുണ്ടക്കയത്ത് മുറിയില്‍ പൂട്ടിയിട്ട് ഭക്ഷണം നല്‍കാതെ വയോധികനെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റുചെയ്തു.വണ്ടന്‍പതാല്‍ അസംബനി തൊടിയില്‍ വീട്ടില്‍ പൊടിയന്‍ (80) മരിച്ചസംഭവത്തിലാണ് മകന്‍ റെജിയെ അറസ്റ്റുചെയ്തത്. ഭക്ഷണവും പരിചരണവും നല്‍കാതെ മകന്‍ പൂട്ടിയിട്ടതാണ് മരണത്തിന്‌ കാരണമായതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഭാര്യ അമ്മിണി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ദിവസങ്ങളായി പൊടിയന്‍ പട്ടിണിയിലായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുടലില്‍ ആഹാരത്തിന്റെ അംശമേ കണ്ടെത്താനായില്ല. കൈയ്ക്ക് സ്വാധീനക്കുറവുള്ള പൊടിയന് തനിയെ ആഹാരം കഴിക്കാനാവില്ല.അമ്മിണിക്ക് മാനസികാരോഗ്യപ്രശ്‌നമുള്ളതിനാല്‍ മകനാണ് ആഹാരം നല്‍കേണ്ടിയിരുന്നത്. അതുണ്ടായില്ലെന്നാണ് കണ്ടെത്തല്‍.വയോധികരെ തിരക്കി ആരോഗ്യപ്രവര്‍ത്തക ഇവരുടെ വീട്ടില്‍ എത്തിയപ്പോഴാണ് ഇക്കാര്യങ്ങള്‍ പുറംലോകം അറിഞ്ഞത്.