കഥയുടെ സുല്‍ത്താനും ഹെഡ്മാസ്റ്ററും

കഥയുടെ സുല്‍ത്താനും ഹെഡ്മാസ്റ്ററും

കഥകളുടെ സുല്‍ത്താന്‍ ഓര്‍മ്മയായിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. ഭൂമിമലയാളത്തിലെ മുഴുവന്‍ ജീവജാലങ്ങളേയും സ്‌നേഹിക്കാന്‍ പഠിപ്പിച്ച ബേപ്പൂര്‍ സുല്‍ത്താന്‍ എന്തേ ഹെഡ്മാസ്റ്റര്‍മാരോട് കഠിനമായ വെറുപ്പ് സൂക്ഷിക്കുന്നത് എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന കാരശ്ശേരി മാഷ് പറഞ്ഞതോര്‍ക്കുന്നു. മൂപ്പര്‍ക്ക് മാഷന്മാരോട് അത്ര താത്പ്പര്യമില്ല. എന്തായിരിക്കാം അതിന് കാരണം. തീര്‍ച്ചയായും അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ച ഒരു കാരണം ഉണ്ട്. വൈക്കം സത്യാഗ്രഹസമരകാലത്തായിരുന്നു ബഷീര്‍ വൈക്കം ഇംഗ്ലീഷ്മീഡിയം സ്‌കൂളില്‍ പഠിക്കുന്നത്. അവിടത്തെ ഹെഡ്മാസ്റ്റര്‍ ഒരു വെങ്കിടേഷ് അയ്യരായിരുന്നു. അയ്യരാകട്ടെ ഇംഗ്ലീഷുകാരുടെ ചെരുപ്പുനക്കിയും. ഗാന്ധിജിയേയും ഖദര്‍ വസ്ത്രത്തേയും അങ്ങേയറ്റം പുച്ഛം. ഗാന്ധിജി വൈക്കം സന്ദര്‍ശനത്തിനെത്തിയത് തീരെ പ്രതീക്ഷിക്കാതെയായിരുന്നു. ഒരു ദിവസം ബഷീര്‍ സ്‌കൂളിലേക്കു പോകുമ്പോള്‍ ബോട്ട് ജട്ടിയിലും കായലോരത്തും വലിയ തിരക്ക്. എങ്ങും ബഹളം. മറ്റു വിദ്യാര്‍ത്ഥികളോടൊന്നിച്ച് തിക്കിതിരക്കി തൊട്ട്മുന്നിലെത്തി. ബോട്ടില്‍ ഗാന്ധിജിയെ ദൂരെ വച്ചേ കണ്ടു. ജട്ടിയില്‍ ബോട്ടടുത്തു. ആയിരമായിരം കണ്ഠങ്ങളില്‍ നിന്നും മഹത്മാഗാന്ധിജി കീ ജയ് വിളിയുയര്‍ന്നു. ആ അര്‍ദ്ധനഗ്നനായ ഫക്കീര്‍ പല്ലു പോയ മോണ കാട്ടി ചിരിച്ചുകൊണ്ട് തൊഴു കയ്യോടെ കരക്കിറങ്ങി. വല്ലാത്ത ആരവം. തുറന്ന കാറില്‍ അദ്ദേഹം മെല്ലെ കയറിയിരുന്നു. അപ്പോള്‍ എനിക്കൊരാഗ്രഹം ലോകവന്ദ്യനായ ഗാന്ധിജിയെ ഒന്നു തൊടണം. തിക്കി തിരക്കി ഗാന്ധിജിയെ ഞാന്‍ തൊട്ടു. മസിലിന് ബലമില്ല. പിളുപിളുപ്പ്. ഗാന്ധിജി എന്നെ നോക്കി മന്ദഹസിച്ചു. അതോടെ ഞാന്‍ തികഞ്ഞ ഗാന്ധിഭക്തനായി. ഖാദി വസ്ത്രം ധരിക്കാന്‍ തുടങ്ങി. ആശ്രമത്തിലും പോയിക്കൊണ്ടിരുന്നു. ഹെഡ്മാസ്റ്റര്‍ അയ്യര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിനെതിരായിരുന്നു. അതുകൊണ്ട് വിദ്യാര്‍ത്ഥികളിലാരും ഖദര്‍ ധരിക്കരുതെന്നും ആശ്രമത്തില്‍ പോകരുതെന്നും കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു. ഒരു ദിവസം അല്‍പ്പം വൈകി ഞാന്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ ഹെഡ്മാസ്റ്റര്‍ അദ്ദേഹത്തിന്റെ മേശക്കു ചുറ്റും ഒന്നുരണ്ടു അദ്ധ്യാപികമാരെ കൂട്ടി ഫലിതം പറഞ്ഞു ചിരിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ വരവ്. എന്നെ കണ്ടതും ഹെഡ്മാസ്റ്റര്‍ 'അമ്പട അവന്റെ വേഷം കണ്ടോ?' അടുത്തു നിന്ന മദാലസയായ അദ്ധ്യാപികയോടു ചോദിച്ചു. ഹെഡ്മാസ്റ്റര്‍ എന്തു പറഞ്ഞാലും കുചകുംഭങ്ങള്‍ കുലുക്കി ആര്‍ത്തു ചിരിക്കുക അദ്ധ്യാപികമാരുടെ രീതിയായിരുന്നു. ഞാന്‍ ഒന്നും മിണ്ടിയില്ല. അപ്പോള്‍ അടുത്ത ചോദ്യം , നിന്റെ ബാപ്പ ഖദര്‍ ഇട്ടിട്ടുണ്ടോടാ. ഞാന്‍ പറഞ്ഞു ഇല്ല എന്റെ ബാപ്പയെ പറഞ്ഞതിന് അപ്പോള്‍ തന്നെ ഒരു കല്ലെടുത്ത് ഒരേറ് കൊടുക്കണമെന്ന് തോന്നിയതാണ്. പക്ഷെ ഗാന്ധിജിയെ ഓര്‍ത്ത് വേണ്ടെന്ന് വച്ചു. ഹെഡ്മാസ്റ്ററുടെ കണ്ണുകള്‍ സദാ എന്നെ ചുറ്റിപ്പറ്റിയായിരുന്നു. മറ്റൊരു ദിവസം അല്‍പ്പം വൈകിയതിന് ചൂരല്‍ കൊണ്ട് കഠിനമായി ചന്തിക്കു തല്ലി. അപ്പോഴും ആര്‍ത്തു ചിരിക്കാന്‍ ഒന്നുരണ്ടു അദ്ധ്യാപികമാരും ചില ശിങ്കിടി അദ്ധ്യാപകരും ഉണ്ടായിരുന്നു. അങ്ങ്‌നെ സ്‌കൂളില്‍ നിന്ന് ഡിസിമിസ് ചെയ്തു. അതോടെ എന്റെ വിദ്യാലയ ജീവിതം അവസാനിച്ചു. അന്നുതൊട്ട് എനിക്ക് ഹെഡ്മാസ്റ്റര്‍മാരെ കാണുന്നതു തന്നെ ഒരു തരം ഹറാമാണ്.

- ശശി കളരിയേല്‍