അഭിമാനക്കൊല: യുവതിയുടെ തലയറുത്ത് സഹോദരന്‍; കാലുകള്‍ പിടിച്ചുവച്ച് സഹായിച്ച് അമ്മ

അഭിമാനക്കൊല: യുവതിയുടെ തലയറുത്ത് സഹോദരന്‍; കാലുകള്‍ പിടിച്ചുവച്ച് സഹായിച്ച് അമ്മ

മുംബൈ• 'അഭിമാനസംരക്ഷണത്തിന്റെ' പേരിൽ 19-വയസുകാരിയുടെ തലയറുത്ത് സഹോദരൻ. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. പെൺകുട്ടിയുടെ കാലുകൾ പിടിച്ചുവച്ചു കൊലപാതകത്തിന് സഹായിക്കാൻ അമ്മയും കൂട്ടുനിന്നതായി പൊലീസ് അറിയിച്ചു.ഞായറാഴ്‌ച യുവതിയുടെ വീട്ടില്‍ എത്തിയാണ് ഇരുവരും കൊലപാതകം നടത്തിയത്. താൻ പ്രണയിച്ച യുവാവുമായി 2021 ജൂണിൽ യുവതി ഒളിച്ചോടിയിരുന്നു. ഇതിൽ പക കൊണ്ടാണ് അമ്മയും സഹോദരനും ഹീനകൃത്യത്തിന് മുതിർന്നത്. സ്വന്തം നിലയ്ക്ക് പങ്കാളിയെ കണ്ടെത്തി കല്യാണം കഴിച്ചതിനാലാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്ന വ്യാജേന വീട്ടിലെത്തിയ ശേഷം ചായ ഉണ്ടാക്കുന്നതിനിടെ യുവതിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് അരിവാൾ ഉപയോഗിച്ച് യുവതിയുടെ തലയറുത്ത് മാറ്റി. ഇരു കുറ്റവാളികളും വിർഗോവൻ പൊലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി കുറ്റം ഏറ്റുപറഞ്ഞു. കൊലയ്ക്കു ശേഷം അറ്റ ശിരസ്സുമായി മുറ്റത്ത് എത്തിയ പ്രതി തല ഉയർത്തിക്കാട്ടിയതായി പൊലീസ് കൂട്ടിച്ചേർത്തു.