‘വർക്ക് ഫ്രം ഹോം’ തൊഴില്‍ രീതിയാകും; ചട്ടക്കൂട് തയ്യാറാക്കാൻ കേന്ദ്രം
ന്യൂഡൽഹി• രാജ്യത്തു വർക്ക് ഫ്രം ഹോം ചട്ടം നിലവിൽ വരുന്നു. മുന്നോട്ടുള്ള നാളുകളിൽ വർക്ക് ഫ്രം ഹോം തൊഴിൽ സംസ്കാരമായി മാറുമെന്ന വിലയിരുത്തലിൽ, ഇതിനായി വിപുലമായ പദ്ധതി തയാറാക്കാനുള്ള ഒരുക്കത്തിൽ കേന്ദ്ര സർക്കാർ.പോർച്ചുഗലിലെ നിയമ നിർമാണം മാതൃകയാക്കിയാണു ചട്ടക്കൂട് തയാറാക്കുന്നത്. ജീവനക്കാരുടെ ജോലി സമയം, വർക്കം ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്യുമ്പോൾ അധികമായി വേണ്ടിവരുന്ന വൈദ്യുതി ചാർജ്, ഇന്റർനെറ്റ് ഉപയോഗം എന്നിവയ്ക്കുള്ള തുക തുടങ്ങിയവ ക്രമപ്പെടുത്തുന്ന കാര്യത്തിലും ആലോചനയുണ്ട്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭാവിയിലെ തൊഴിൽ സാധ്യതകളും അവസരങ്ങളും എങ്ങനെയാകും എന്നതു മുന്നിൽക്കണ്ട് അതുമായി പൊരുത്തപ്പെടുന്നതിനുള്ള മാറ്റങ്ങളാണു ലക്ഷ്യമിടുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു.കഴിഞ്ഞ ജനുവരി മുതലാണു സർക്കാർ സ്ഥാപങ്ങളിലെ ജീവനക്കാർക്കു വ്യവസ്ഥകൾക്കു വിധേയമായി വർക്ക് ഫ്രം ഹോം രീതിക്കു കേന്ദ്ര സർക്കാർ അനുമതി നൽകിയത്. എന്നാൽ ഇതിനു മുൻപുതന്നെ, നിബന്ധനകൾക്കു വിധേയമായി പല ഐടി കമ്പനികളും വർക്ക് ഫ്രം ഹോം രീതി നടപ്പാക്കിയിരുന്നു.ഇപ്പോൾ, വിവിധ മേഖലകളിലുള്ള ജീവനക്കാര്‍ക്കായി ഏകീകൃത സ്വഭാവത്തിലുള്ള, വിപുലമായ ചട്ടക്കൂടു തയാറാക്കാനാണു ലക്ഷ്യമിടുന്നത്. ഐടി മേഖലയിലെ അടക്കം പല സ്ഥാപനങ്ങളുമായും കേന്ദ്രം ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തി. സമീപകാലത്തു പോർച്ചുഗലിൽ സമാന സ്വഭാവത്തിലുള്ള നിയമം നിലവിൽവന്നിരുന്നു.
Comments (0)