സ്വജനപക്ഷപാതം കണ്ടത് കൊണ്ടാണ് നിയമന നടപടി റദ്ദാക്കിയത് -ഗവര്‍ണര്‍

സ്വജനപക്ഷപാതം കണ്ടത് കൊണ്ടാണ് നിയമന നടപടി റദ്ദാക്കിയത് -ഗവര്‍ണര്‍

തിരുവനന്തപുരം : നിയമനവിവാദത്തില്‍ പ്രിയ വര്‍ഗീസിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യോഗ്യതയില്ലാത്തയാളെ അധ്യാപികയായി നിയമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ ആയതിനാലാണ്. അതാണ് രാഷ്ട്രീയം. അതിനാല്‍ താനും വിഷയത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് എതിരെയും ആരിഫ് മുഹമ്മദ് ഖാന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സ്വജനപക്ഷപാതം കണ്ടത് കൊണ്ടാണ് നിയമന നടപടി റദ്ദാക്കിയത്. നിയമനം സ്റ്റേ ചെയ്ത നടപടി നിയമപരമാണ്. തനിക്കെതിരെ കോടതിയില്‍ പോകാന്‍ വിസിക്ക് കഴിയുമോയെന്നും ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു. തന്റെ തീരുമാനത്തിന് എതിരെ ആര്‍ക്കും കോടതിയെ സമീപിക്കാമെന്ന് പറഞ്ഞ ഗവര്‍ണര്‍ തനിക്ക് കീഴിലുള്ളവര്‍ നിയമവഴി തേടുന്നത് അച്ചടക്ക ലംഘനമാണോയെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി. അതേസമയം ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കണ്ണൂര്‍ സര്‍വകലാശാല ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചേക്കും. നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്റിക്കേറ്റ് യോഗം വിസിയെ ചുമതലപ്പെടുത്തിയിരുന്നു.