ഇടമലയാര്‍ ഡാം ഇന്ന് രാവിലെ 10 മണിക്ക് തുറക്കും; പെരിയാറില്‍ ജലനിരപ്പുയരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല

ഇടമലയാര്‍ ഡാം ഇന്ന് രാവിലെ 10 മണിക്ക് തുറക്കും; പെരിയാറില്‍ ജലനിരപ്പുയരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല

ഇടുക്കി : ഡാമില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2386.86 അടിയാണ് നിലവിലെ ജലനിരപ്പ്. നിലവില്‍ 5 ഷട്ടറുകള്‍ ഉയര്‍ത്തി 3 ലക്ഷം ലിറ്റര്‍ വെള്ളം ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കിയതോടെ തടിയമ്പാട് ചപ്പാത്ത് വെള്ളത്തിനടിയിലായി. ഇവിടുത്തെ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് 139.55 ആയി ഉയര്‍ന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. അതുകൊണ്ട് തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനമായി. എട്ടുമണിമുതല്‍ R1 R2 R2 എന്നീ ഷട്ടറുകള്‍ കൂടി 30 cm ഉയര്‍ത്തും. 8626 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. തീരത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, എറണാകുളം ഇടമലയാര്‍ ഡാം ഇന്ന് രാവിലെ 10 മണിക്ക് തുറക്കും.ആദ്യം 50 ക്യുമെക്സ് ജലവും തുടര്‍ന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക. ഇടുക്കിക്കൊപ്പം ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു.ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് ആറിയിച്ചു.എവിടെയെങ്കിലും അടിയന്തരസാഹചര്യം ഉണ്ടാവുന്ന പക്ഷം രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിക്കാന്‍ 21 അംഗ എന്‍.ഡി.ആര്‍.എഫ് സേനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ജനപ്രതിനിധികളോടും വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.