ആഗോള ഓഹരി വിപണിയില്‍ രണ്ടാമതെത്തി ഇന്ത്യ; നേട്ടത്തില്‍ പിന്നിലാക്കിയത് യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളെ; മുന്നേറ്റം മാര്‍ച്ചിലെ കനത്ത തിരിച്ചടിയില്‍ നിന്ന്; കുതിപ്പിന് കാരണം കോവിഡ് വാക്സിനെപ്പറ്റിയുള്ള ശുഭപ്രതീക്ഷ

ആഗോള ഓഹരി വിപണിയില്‍ രണ്ടാമതെത്തി ഇന്ത്യ; നേട്ടത്തില്‍ പിന്നിലാക്കിയത് യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളെ; മുന്നേറ്റം മാര്‍ച്ചിലെ കനത്ത തിരിച്ചടിയില്‍ നിന്ന്; കുതിപ്പിന് കാരണം കോവിഡ് വാക്സിനെപ്പറ്റിയുള്ള ശുഭപ്രതീക്ഷ

ന്യൂഡല്‍ഹി: ആഗോള ഓഹരിസൂചികകളില്‍ മികച്ച മുന്നേറ്റം നടത്തി രാജ്യത്തെ സൂചികകള്‍. ഇന്ത്യന്‍ ഓഹരി വിപണിയിലും വലിയ കുതിപ്പാണ് ഉണ്ടായത്. യു. എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ഓഹരി വിപണികളെ മുന്നേറ്റത്തില്‍ പിന്നിലാക്കി രണ്ടാംസ്ഥാനത്താണ് ഇന്ത്യന്‍ ഓഹരി വിപണി. ലോകത്തെ 10 പ്രമുഖ ഓഹരി സൂചികകളുമായി താരതമ്യം ചെയ്തുള്ളതാണ് ഈ നേട്ടം. മാര്‍ച്ചിലെ കനത്ത തകര്‍ച്ചയില്‍ നിന്നാണ് 76 ശതമാനമെന്ന മികച്ച നേട്ടത്തിലേക്ക് ഓഹരി സൂചികകള്‍ ഉയര്‍ന്നത്. കനേഡിയന്‍ ഓഹരി സൂചികകളാണ് 79ശതമാനം നേട്ടത്തോടെ മുന്നില്‍.

യു.എസ് വിപണി 73ശതമാനത്തോടെ മൂന്നാമതുമെത്തി.

വിദേശ നിക്ഷേപം ഒഴുകിയെത്തിയതോടെ ഇന്ത്യന്‍ ഓഹരി വിപണി ഇപ്പോള്‍ റെക്കോഡ് വിപണിമൂല്യത്തിലാണ്. 2.31 ലക്ഷംകോടി രൂപയാണ് മൊത്തം മൂല്യം.നവംബറില്‍ 8.32 ബില്യണ്‍ ഡോളരാണ് വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരിയിലിറക്കിയത്. 2020ല്‍ ഇതുവരെ ഇവരുടെ വിഹിതം 14.87 ബില്യണ്‍ ഡോളറാണ്. മാര്‍ച്ചിലെ തകര്‍ച്ചയ്ക്കുശേഷം മികച്ച നേട്ടമുണ്ടാക്കിയത് ഐടി, ബാങ്ക് ഓഹരികളാണ്.കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ശുഭസൂചനകളാണ് വിപണിയില്‍ അടുത്തയിടെയുണ്ടായ മുന്നേറ്റത്തിന്റെ പ്രധാനകാരണം.

ഇതിന് പുറമെവായ്പ നയത്തിലെ അനുകൂലഘടകങ്ങളും യു.എസ് തിരഞ്ഞെടുപ്പിനെതുടര്‍ന്ന് അനിശ്ചിതത്വം നിങ്ങിയതും ആഭ്യന്തര സൂചികകളുടെ മുന്നേറ്റത്തിന് കരുത്തുപകര്‍ന്നു. വിപണിയിലെ നേട്ടത്തിനുപിന്നില്‍ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തവും ചെറുതല്ല. എന്‍.എസ്‌.ഇ യിലെ പ്രതിദിന കാഷ് മാര്‍ക്കറ്റ് വിറ്റുവരവ് റെക്കോഡ് നിലവാരമായ 1.47 ലക്ഷം കോടി രൂപയിലെത്തി.

അതേസമയം ടെലികോം, എഫ്‌.എം.സി.ജി ഓഹരികള്‍ നഷ്ടത്തില്‍മുമ്ബന്തിയിലുമായി. നിക്ഷേപകരുടെ വാങ്ങല്‍ താല്‍പര്യം കുറച്ചുകാലംകൂടി നിലനില്‍ക്കുമെന്നു തന്നെയാണ് വിലയിരുത്തല്‍. പ്രതീക്ഷിച്ചതിനു വിപരീതമായി സെപ്റ്റംബര്‍ പാദത്തിലെ കമ്ബനികളുടെ അറ്റാദായത്തിലെ വര്‍ധനയും ഇതിന് അടിവരയിടുന്നു.