കർഷക സംഘടനകളുമായി നാളെ വീണ്ടും ചർച്ച
ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ സമരരംഗത്തുള്ള പഞ്ചാബ്, ഹരിയാന കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ നാളെ ആറാം വട്ട ചർച്ച നടത്തും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വിജ്ഞാൻ ഭവനിലാണ് ചർച്ച. ഇന്ന് ചർച്ച ഉണ്ടെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചെങ്കിലും ചർച്ചയില്ലെന്ന് അറിയിച്ച കേന്ദ്രസർക്കാർ ചർച്ച തീയതി നാളേക്ക് പ്രഖ്യാപിക്കുകയായിരുന്നു. ചർച്ച തീരുമാനിക്കേണ്ടത് കേന്ദ്രസർക്കാർ ആണെന്ന നിലപാടിലാണ് കേന്ദ്ര കൃഷിമന്ത്രാലയം. ചർച്ചയിൽ പങ്കെടുക്കുന്ന 13 കർഷക സംഘടനാ നേതാക്കളുടെ പേരും കേന്ദ്രസർക്കാർ പുറത്ത് വിട്ടു. കർഷക സമരം ഒരു മാസം പിന്നിട്ടതോടെ കേന്ദ്രസർക്കാർ പാസാക്കിയ നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ നിന്ന് കർഷകർ പതിയെ അയഞ്ഞു തുടങ്ങിയതായാണ് സൂചനകൾ. ഇനി ചർച്ചയ്ക്കില്ലെന്ന് നിലപാട് ഉപേക്ഷിച്ചാണ് കർഷക നേതൃത്വം നാളെ ചർച്ചയ്ക്ക് എത്തുന്നത്. കർഷകരുടെ പ്രശ്നങ്ങൾ തുറന്ന മനസ്സോടെ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് തോമർ ഇന്നലെയും ആവർത്തിച്ചു. നാളെ സിംഗു, തിക്രി അതിർത്തികളിൽ മനേസർകുണ്ട്ലി ദേശീയപാതയിലേക്ക് ട്രാക്ടർ മാർച്ച് നടത്താനും പഞ്ചാബിലെ മുഴുവൻ ടോൾ പ്ലാസകളും തുറക്കാനും കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
Comments (0)