കനിയാതെ സര്‍ക്കാര്‍, ഇന്ന് സ്ഥിരപ്പെടുത്തിയത് 221 പേരെ, കെടിഡിസിയില്‍ മാത്രം 100 പേര്‍ക്ക് നിയമനം

കനിയാതെ സര്‍ക്കാര്‍, ഇന്ന് സ്ഥിരപ്പെടുത്തിയത് 221 പേരെ, കെടിഡിസിയില്‍ മാത്രം 100 പേര്‍ക്ക് നിയമനം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ സമരം ചെയ്യുന്ന പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളോട് മുഖം തിരിച്ച്‌ പിണറായി സര്‍ക്കാരിന്റെ കൂട്ടസ്ഥിരപ്പെടുത്തല്‍ തുടരുന്നു. ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗം 221 പേരെയാണ് സ്ഥിരപ്പെടുത്താന്‍ തീരുമാനമെടുത്തത്. കെടിഡിസിയില്‍ നൂറ് പേരെയും യുവജന ക്ഷേമബോര്‍ഡില്‍ 37 പേരെയും കോ ഓപ്പറേറ്റീവ് അക്കാദമിയില്‍ 14 പേരെയും സ്കോള്‍ കേരളയില്‍ 54 പേരെയും ഭവന നിര്‍മ്മാണ വകുപ്പില്‍ 16 പേരെയുമാണ് ഇന്ന് മാത്രം സ്ഥിരപ്പെടുത്തിയത്.

പിഎസ്സിക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ നടത്തുന്നുള്ളു എന്നാണ് സര്‍ക്കാര്‍ വാദം. ഇന്ന് നിരവധി വകുപ്പുകളുടെ നിയമനങ്ങള്‍ മന്ത്രിസഭാ പരിഗണനക്ക് വന്നിരുന്നെങ്കിലും പകുതി ശുപാര്‍ശകള്‍ ബുധനാഴ്ചയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

തൊഴിലിനായുള്ള സഹന സമരത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചതോടെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞ് യാചനാ സമരം നടത്തി. നിയമനം വേഗത്തിലാക്കുന്നതിലും ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനമെടുക്കാത്തതിനെ തുടര്‍ന്നായിരുന്നു അസാധാരണ സമരം. കത്തുന്ന പൊരിവെയിലോന്നും പ്രശ്നമാക്കാതെയായിരുന്നു സ്ത്രീകളടക്കമുള്ളവരുടെ വേറിട്ട സഹനസമരം. മന്ത്രിസഭാ യോഗവും കൈവിട്ടതോടെ ഇനി എന്തിനാണ് ഇങ്ങനെ ജീവിക്കുന്നതെന്നാണ് ലാസ്റ്റ് ഗ്രേഡ് പട്ടികയിലെ ജീവനക്കാരുടെ ചോദ്യം.

റാങ്ക് പട്ടികയില്‍ ഇടംപിടിച്ചവര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സംസ്ഥാനമാകെ പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധിച്ചു. കോഴിക്കോട് കളക്ടേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. ബാരിക്കേ‍ഡ് ഭേദിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് തവണ ലാത്തിച്ചാജുണ്ടായി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.