ലക്ഷ്യം യുവാക്കളുടെ രാഷ്ട്രീയ മുന്നേറ്റം; കൊച്ചിയിലും എറണാകുളത്തും തൃക്കാക്കരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ വി ഫോര്‍ പിപ്പിള്‍

ലക്ഷ്യം യുവാക്കളുടെ രാഷ്ട്രീയ മുന്നേറ്റം; കൊച്ചിയിലും എറണാകുളത്തും തൃക്കാക്കരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ വി ഫോര്‍ പിപ്പിള്‍

കൊച്ചി: വി ഫോര്‍ കൊച്ചിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വി ഫോര്‍ പിപ്പിള്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കൊച്ചിക്ക് പുറമേ എറണാകുളത്തും തൃക്കാക്കരയിലും വി ഫോര്‍ പിപ്പിള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. സംഘടനയുടെ നേതാവ് നിപുണ്‍ ചെറിയാനാണ് കൊച്ചി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. എറണാകുളത്ത് സുജിത് സുകുമാരനും തൃക്കാക്കരയില്‍ റിയാസ് യൂസഫും മത്സരിക്കുമെന്ന് വി ഫോര്‍ പിപ്പിള്‍ നേതാക്കള്‍ വ്യക്തമാക്കി. വൈപ്പിന്‍,തൃപ്പുണിത്തുറ, കളമശേരി മണ്ഡലങ്ങളില്‍ കൂടി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

നിപുണ്‍ ചെറിയാനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. യുവതലമുറ നിശ്ബദമായിരുന്നാല്‍ നാട് കുട്ടിച്ചോറാകുമെന്നും ഈ സാഹചര്യത്തിലാണ് മത്സരരംഗത്തെത്തുന്നതെന്നും സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞു. യുവാക്കളുടെ രാഷ്ട്രീയ മുന്നേറ്റമാണ് സംഘടനയുടെ ലക്ഷ്യമെന്നും വി ഫോര്‍ പിപ്പിള്‍ വ്യക്തമാക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനിലേക്ക് വി ഫോര്‍ കൊച്ചിയുടെ ബാനറില്‍ ഈ കൂട്ടായ്മ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു.

ജനുവരി 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാനിരുന്ന വൈറ്റില-കൊച്ചി മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്ബ് തുറന്നുകൊടുത്തെന്ന കേസില്‍ വി.ഫോര്‍ കേരളാ കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ ഉള്‍പ്പെടെ അറസ്റ്റിലായിരുന്നു. ഡിസംബര്‍ 31 പാലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ സമരം നടത്തിയെങ്കിലും ചൊവ്വാഴ്ച പാലം തുറന്നത് വി ഫോര്‍ കൊച്ചി(വി ഫോര്‍ കേരള) പ്രവര്‍ത്തകരല്ലെന്ന് പിന്നീട് സംഘടനാ ഭാരവാഹികള്‍ വിശദീകരിച്ചു.