പൈനാപ്പിള്‍ വീണ്ടും പത്തു രൂപയിലേക്ക്‌; കര്‍ഷകര്‍ ദുരിതത്തില്‍

പൈനാപ്പിള്‍ വീണ്ടും പത്തു രൂപയിലേക്ക്‌; കര്‍ഷകര്‍ ദുരിതത്തില്‍

വാഴക്കുളം: പൈനാപ്പിള്‍ വില കുത്തനെ ഇടിഞ്ഞ്‌ കിലോയ്‌ക്കു പത്തു രൂപയിലേക്ക്‌. ശനിയാഴ്‌ച രാവിലെ ഒന്നാംതരം പൈനാപ്പിള്‍ പന്ത്രണ്ടു രൂപ നിരക്കിലാണ്‌ വ്യാപാരികള്‍ വാങ്ങിയത്‌. ശരാശരി വില പത്ത്‌ രൂപയോളമേ കര്‍ഷകര്‍ക്ക്‌ ലഭിച്ചുള്ളൂ.അനുകൂല കാലാവസ്‌ഥ മൂലം ഉത്‌പാദനത്തിലുണ്ടായ വര്‍ധന, ഉത്തരേന്ത്യയിലെ അതിശൈത്യം, കര്‍ഷക സമരം മൂലം പ്രധാന വിപണികളിലൊന്നായ ഡല്‍ഹി മാര്‍ക്കറ്റില്‍ പഴങ്ങള്‍ എത്തിക്കാനാവാത്തത്‌, തുടരുന്ന കോവിഡ്‌ ഭീഷണി എന്നിവയെല്ലാം പുറത്തേക്കുള്ള ലോഡുകളുടെ എണ്ണം പകുതിയാക്കി കുറച്ചു. പ്രാദേശിക വിപണിയിലെ വിലയിടിവിന്‌ ഓറഞ്ച്‌ പോലുള്ള മറ്റുപഴങ്ങളുടെ വിലക്കുറവും കാരണമായി. ഓറഞ്ച്‌ നിലവില്‍ മൂന്നരക്കിലോ നൂറ്‌ രൂപ നിരക്കിലാണ്‌ വഴിയരികില്‍ വില്‍ക്കപ്പെടുന്നത്‌.സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്‌ഥാന വില 15 രൂപയില്‍നിന്ന്‌ വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ്‌ ആ വില പോലും കിട്ടാത്ത അവസ്‌ഥ.ഹോര്‍ട്ടികോര്‍പ്‌ അടക്കമുള്ള സര്‍ക്കാര്‍ സംരംഭങ്ങളില്‍ അടിസ്‌ഥാന വിലയ്‌ക്കെങ്കിലും സംഭരണമേര്‍പ്പെടുത്തണമെന്നാണ്‌ കര്‍ഷകരുടെ ആവശ്യം. അതോടെ പൊതുവിപണിയിലും വില ഉയരുമെന്നാണു പ്രതീക്ഷ.