പക്ഷിപ്പനി: 23830 വളര്‍ത്തുപക്ഷികളെ കൊന്നുകത്തിച്ചു

പക്ഷിപ്പനി: 23830 വളര്‍ത്തുപക്ഷികളെ കൊന്നുകത്തിച്ചു

 ആലപ്പുഴ/കോട്ടയം: പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ താറാവുകള്‍ അടക്കം വളര്‍ത്തുപക്ഷികളെ കൊന്നുനശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. രണ്ട് ജില്ലകളിലുമായി ആദ്യ ദിവസം 23830 പക്ഷികളെയാണ് കൊന്നത്. ആലപ്പുഴയില്‍ 20330ഉം കോട്ടയത്ത് 3500ഉം താറാവുകളെയും മറ്റ് വളര്‍ത്തുപക്ഷികളെയും കൊന്നു കത്തിച്ചു. ആലപ്പുഴയിലെ നെടുമുടി പഞ്ചായത്തില്‍ 7088ഉം പള്ളിപ്പാട് 2806ഉം തകഴിയില്‍ 6236ഉം കരുവാറ്റയില്‍ 4200 ഉം പക്ഷികളെയാണ് കൊന്നത്. ആലപ്പുഴയില്‍ മൂന്ന് ദിവസംകൊണ്ട് 34,602 താറാവുകളെയാണ് കൊല്ലുന്നത്. കോട്ടയത്തെ നീണ്ടൂരില്‍ ആദ്യദിവസം താറാവുകള്‍ അടക്കം 3500 വളര്‍ത്തുപക്ഷികളെ കൊന്നു.

ഇവിടെ 11,500 പക്ഷികളെ കൊല്ലണമെന്നാണ് വകുപ്പിന്‍െറ കണക്ക്. ആലപ്പുഴയില്‍ ഒമ്ബതും കോട്ടയത്തും എട്ടും ദ്രുതപ്രതികരണ സംഘമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. താറാവുകളെ കൊന്നശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച്‌ നിശ്ചിതസ്ഥലങ്ങളില്‍ കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായ ശേഷം ദ്രുത പ്രതികരണ സംഘമെത്തി സാനിറ്റേഷന്‍ നടപടികള്‍ സ്വീകരിക്കും.

നീണ്ടൂരിലെ ഫാമിലെ താറാവുകളെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയാണ് ദ്രുതകര്‍മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ കൊന്നൊടുക്കിയത്. പാടശേഖരത്തിനു നടുവിലായി കുഴിയെടുത്ത ശേഷം താറാവുകളെ ചാക്കുകളിലാക്കി ഈ കുഴിയില്‍ തള്ളി തീകൊളുത്തി. പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലെ 3100 താറാവിന്‍ കുഞ്ഞുങ്ങളെയും സമീപ മേഖലകളിലെ 400 വളര്‍ത്തുപക്ഷികളെയുമാണ് ചൊവ്വാഴ്ച ദ്രുതകര്‍മ സേന കൊന്നത്. രണ്ടുദിവസം കൂടി നടപടികള്‍ തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

നീണ്ടൂരിലെ ഫാമില്‍ 8000 താറാവുകളാണുണ്ടായിരുന്നത്. ഇതില്‍ 2720 എണ്ണം ചത്തതായാണ് വകുപ്പിന്‍െറ കണക്ക്. അവശേഷിക്കുന്നവയെയാണ് കൊല്ലുന്നത്. ഒപ്പം ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള താറാവ്, കോഴി എന്നിവയെയും കൊന്നൊടുക്കുന്നുണ്ട്.