അപകടത്തിൽപ്പെട്ട വാഹനത്തില്‍ നിന്നും പെട്രോള്‍ ഊറ്റാന്‍ ശ്രമം: കയ്യോടെ പൊക്കി പോലീസ്

കാസര്‍ഗോഡ്: ‘പുരകത്തുമ്പോൾ വാഴ വെട്ടുന്നു’ എന്നൊരു കേട്ടുകേൾവിക്കു സമാനമായ സംഭവമാണ് കാസർഗോഡ് സംഭവിച്ചത്. റോഡരികില്‍ മറിഞ്ഞ വാഹനത്തില്‍ നിന്നും പെട്രോള്‍ ഊറ്റാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസിന് കൈമാറി. കാസര്‍കോട് വിദ്യാനഗറിലാണ് മറിഞ്ഞ പാല്‍വണ്ടിയില്‍നിന്ന് പെട്രോള്‍ ഊറ്റാന്‍ ശ്രമമുണ്ടായത്. ഇതുവഴി പോയ ഒരുസംഘം യുവാക്കള്‍ മോഷണശ്രമം കയ്യോടെ പിടികൂടുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി ഉള്‍പ്പെടുന്ന സംഘം സഞ്ചരിച്ച വാന്‍ കര്‍ണാടകയില്‍നിന്നും മോഷ്ടിച്ചതാണെന്ന് മനസ്സിലാക്കുകയായിരുന്നു. സംഭവത്തില്‍ ചട്ടഞ്ചാല്‍ സ്വദേശിയായ അബ്ദുല്ലയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സ്വകാര്യ പാല്‍ കമ്പനിയുടെ വണ്ടിയാണ് മൃഗങ്ങളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ വിദ്യാനഗറില്‍ മറിഞ്ഞത്. മഞ്ചേശ്വരം ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ബോവിക്കാനം സ്വദേശിയായ ഡ്രൈവര്‍ പരുകളില്ലാതെ രക്ഷപ്പെട്ടിരുന്നു. കൂട്ടുപ്രതികളെ കണ്ടെത്താന്‍ പിടിയിലായ അബ്ദുല്ലയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.