ആക്ടീവ് കൊറോണ രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയെ പിന്തള്ളി കേരളം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു; ഡല്‍ഹിയിലും തമിഴ്‌നാട്ടിലും രോഗികള്‍ കുറയുന്നു; അമേരിക്കയ്‌ക്കൊപ്പം ഇന്ത്യയും കോവിഡിലെ 'ഒരു കോടി' ക്ലബില്‍; രാജ്യത്തിന് ആശ്വാസം രോഗമുക്തിയിലെ കണക്കുകള്‍

ആക്ടീവ് കൊറോണ രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയെ പിന്തള്ളി കേരളം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു; ഡല്‍ഹിയിലും തമിഴ്‌നാട്ടിലും രോഗികള്‍ കുറയുന്നു; അമേരിക്കയ്‌ക്കൊപ്പം ഇന്ത്യയും കോവിഡിലെ 'ഒരു കോടി' ക്ലബില്‍; രാജ്യത്തിന് ആശ്വാസം രോഗമുക്തിയിലെ കണക്കുകള്‍

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ ചികിത്സയിലുള്ള സംസ്ഥാനമായി കേരളം ഇന്ന് മാറിയേക്കും. മഹാരാഷ്ട്രയില്‍ 60352 ആക്ടീവ് രോഗികളാണുള്ളത്. കേരളത്തില്‍ 58,895ഉം. കേരളത്തില്‍ ശരാശരി 4000നു മേല്‍ പ്രതിദിന രോഗികള്‍ ഉണ്ടാകുന്നു. ഈ കണക്കില്‍ കാര്യങ്ങള്‍ പോയാല്‍ ഇന്നല്ലെങ്കില്‍ നാളെ രാജ്യത്ത് ഏറ്റവും കോവിഡ് രോഗികള്‍ ഉള്ളത് കേരളത്തിലാകും.

മഹാരാഷ്ട്രയില്‍ 19 ലക്ഷത്തിനോട് അടുത്ത് ആളുകള്‍ക്ക് കോവിഡ് ബാധിച്ചു. കേരളത്തില്‍ ഇത് ഏഴു ലക്ഷത്തോട് അടുക്കുന്നതേ ഉള്ളൂ.

എന്നാല്‍ രോഗമുക്തിയിലും പ്രതിദിന ടെസ്റ്റിലും മഹാരാഷ്ട്ര മുന്നിലാണ്. അതുകൊണ്ടാണ് കേരളത്തില്‍ ആക്ടീവ് രോഗികള്‍ കൂടാന്‍ കാരണം. മഹാരാഷ്ട്രയിലെ രോഗ വ്യാപന തോതും കുറയുന്നുണ്ട്. ഇന്നലെ കേരളത്തില്‍ 5456 പേരിലാണ് കൊറോണ ബാധ കണ്ടെത്തിയത്. 4701 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ 3994 പേര്‍ക്ക് രോഗം പിടികൂടിയപ്പോള്‍ 4467 പേര്‍ സുഖം പ്രാപിച്ചു.

നിലവില്‍ മഹാരാഷ്ട്രയ്ക്കും കേരളത്തിനും പിന്നില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് ബംഗാളിലാണ്. 19, 065 രോഗികള്‍ മാത്രമേ ഉള്ളൂ. ഉത്തര്‍ പ്രദേശില്‍ 17955 പേരും ചത്തീസ് ഗഡില്‍ 17488 പേരും. കര്‍ണ്ണാടകയില്‍ 15380 പേര്‍ ചികിത്സയിലുണ്ട്. ഡല്‍ഹിയില്‍ 11419 പേരാണ് ചികിത്സയിലുള്ളത്. തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം പതിനായിരത്തില്‍ താഴെയായി. യു.എസി.നു പിന്നാലെ ഇന്ത്യയിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു എന്ന പ്രത്യേകതയുമുണ്ട്. ഇന്നലെ വൈകിട്ടു വരെ ഒരു കോടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 95.48 ലക്ഷം പേരും വൈറസ് മുക്തി നേടിയെന്ന ആശ്വാസമുണ്ട്.

1.4 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 3.07 ലക്ഷം പേര്‍ മാത്രം. രാജ്യത്തു വൈറസ് വ്യാപനം കുറയുന്നതായാണ് സൂചന. 322 ദിവസം ഒരുകോടി കേസുകള്‍ രാജ്യത്തുണ്ടായി. യു.എസില്‍ 1 കോടി കേസുകള്‍ 291 ദിവസത്തിലാണ് റിക്കോര്‍ഡ് ചെയ്തത്. ഇന്ത്യയിലെ ആദ്യ കേസ് ജനുവരി 30 ന് കേരളത്തില്‍ ആയിരുന്നു. യു.എസില്‍ ആദ്യ കേസ് ജനുവരി 20നും.

കേരളത്തില്‍ ഇന്നലെ് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂര്‍ 298, വയനാട് 219, ഇടുക്കി 113, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എംപി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 72,33,523 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4722 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 606 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 651, തൃശൂര്‍ 616, എറണാകുളം 436, കോട്ടയം 503, മലപ്പുറം 462, കൊല്ലം 438, പത്തനംതിട്ട 319, പാലക്കാട് 180, ആലപ്പുഴ 304, തിരുവനന്തപുരം 176, കണ്ണൂര്‍ 246, വയനാട് 214, ഇടുക്കി 104, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, എറണാകുളം, തൃശൂര്‍, കോഴിക്കോട് 5 വീതം, തിരുവനന്തപുരം, പത്തനംതിട്ട 3 വീതം, പാലക്കാട് 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4701 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 273, കൊല്ലം 283, പത്തനംതിട്ട 190, ആലപ്പുഴ 211, കോട്ടയം 463, ഇടുക്കി 134, എറണാകുളം 504, തൃശൂര്‍ 577, പാലക്കാട് 205, മലപ്പുറം 664, കോഴിക്കോട് 581, വയനാട് 192, കണ്ണൂര്‍ 349, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 58,884 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 6,32,065 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,94,646 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,81,217 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,429 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.