സൂക്ഷിക്കുക സംസ്ഥാനത്ത്് 170 പ്രദേശങ്ങളില്‍ ആക്രമണകാരികളായ തെരുവ് നായകള്‍ ഉണ്ട് ; മൃഗസംരക്ഷണ വകുപ്പ്

സൂക്ഷിക്കുക സംസ്ഥാനത്ത്് 170 പ്രദേശങ്ങളില്‍ ആക്രമണകാരികളായ തെരുവ് നായകള്‍ ഉണ്ട് ; മൃഗസംരക്ഷണ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ 170 പ്രദേശങ്ങളില്‍ ആക്രമണകാരികളായ തെരുവ് നായകള്‍ ഉണ്ടെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ 170 പ്രദേശങ്ങളെ മൃഗസംരക്ഷണ വകുപ്പ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. നായകളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്സ്‌പോട്ട് തിരഞ്ഞെടുത്തിരിക്കുന്നത്. ചികിത്സക്കെത്തിയവരുടെ പ്രതിമാസ കണക്കില്‍ പത്തോ അതില്‍ കൂടുതലോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഹോട്ട്സ്‌പോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ജില്ലയില്‍ നിന്ന് 28 പ്രദേശങ്ങളാണ് പട്ടികയിലുള്ളത്. ഇതില്‍ 17 ഇടങ്ങളില്‍ ചികിത്സ തേടിയെത്തിയവരുടെ എണ്ണം നൂറില്‍ കൂടുതലാണ്. പാലക്കാടാണ് പട്ടികയില്‍ രണ്ടാമത്. 26 ഹോട്ട്സ്‌പോട്ടുകളാണ് ജില്ലയിലുള്ളത്. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ നിന്ന് മാത്രം 641 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകല്‍ റിപ്പോര്‍ട്ട് ചെയ്തതും ഇവിടെയാണ്. അടൂര്‍, അരൂര്‍, പെര്‍ള തുടങ്ങിയ സ്ഥലങ്ങളില്‍ 300ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കിയിലാണ് ഏറ്റവും കുറവ് ഹോട്ട്‌സ്‌പോട്ടുള്ളത്. ഒരു മേഖല മാത്രമാണ് ജില്ലയില്‍ നിന്ന് ഈ വിഭാഗത്തില്‍ പെട്ടിരിക്കുന്നത്.