വിജയകരമായി 180 കിലോ മീറ്റര്‍ വന്ദേ ഭാരത് ട്രെയിനിന്റെ ട്രയല്‍ റണ്‍ നടത്തി

വിജയകരമായി 180 കിലോ മീറ്റര്‍ വന്ദേ ഭാരത് ട്രെയിനിന്റെ ട്രയല്‍ റണ്‍ നടത്തി

ന്യൂഡല്‍ഹി : മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് കഴിഞ്ഞ ദിവസം ട്രയല്‍ റണ്‍ നടത്തി. പരീക്ഷണ ഓട്ടത്തിന്റെ വീഡിയോ ദക്ഷിണ റെയില്‍വേ പങ്കുവച്ചതില്‍ അതിവേഗത്തില്‍ സുഗമമായി പായുന്ന ട്രെയിനിന്റെ ദൃശ്യങ്ങള്‍ കാണാം. കുലുക്കവും സ്ഥിരതയും പരീക്ഷിക്കാനായി നടത്തിയ 'ബ്രിം ടെസ്റ്റി'ല്‍ കോച്ചിലെ സ്നാക്സ് ടേബിളില്‍ വക്ക് വരെ വെള്ളം നിറച്ച ഗ്‌ളാസ് 180-183 കിലോ മീറ്റര്‍ സ്പീഡിലും തുളുമ്പാതെ നിന്നു. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ട്രെയിനിന്റെ എല്ലാ കോച്ചുകളും പ്രത്യേകം ഘടിപ്പിച്ച മോട്ടോറിലാണ് ഓടുന്നത്. സാധാരണ ട്രെയിന്‍ പോലെ പ്രധാന എന്‍ജിന്‍ ഇല്ല. ഓട്ടോമാറ്റിക്ക് വാതിലുകളുള്ള ശീതീകരിച്ച ചെയര്‍ കാര്‍ കോച്ചുകളില്‍ വശങ്ങളിലേക്ക് തിരിച്ചിട്ട് പുറത്തേക്ക് നോക്കിയിരിക്കാന്‍ കഴിയുന്ന വിധത്തില്‍ 180 ഡിഗ്രി വരെ തിരിക്കാന്‍ പറ്റുന്ന കസേരകളാണുള്ളത്.പുതിയ ട്രെയിന്റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ മാസം ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെത്തി (ഐ.സി.എഫ്) പരിശോധിച്ചിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് ഉയര്‍ന്ന നിലവാരത്തില്‍ വന്ദേഭാരത് കോച്ചുകള്‍ നിര്‍മ്മിച്ചതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. കുറഞ്ഞ സമയം കൊണ്ട് ലോകോത്തര നിലവാരത്തില്‍ നിര്‍മ്മിച്ച ട്രെയിന്‍ യാത്രക്കാര്‍ക്ക് പുത്തന്‍ അനുഭവമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി റെയില്‍വേ മന്ത്രാലയത്തിന് നല്‍കിയിട്ടുള്ള പദ്ധതി പൂര്‍ത്തീകരണ കാലാവധിയനുസരിച്ച് 2023 ആഗസ്റ്റ് 15ന് മുമ്പ് 75 വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിച്ച് നിശ്ചിത പാതകളില്‍ ഓടിക്കുമെന്നാണ് സൂചന.