പാലാരിവട്ടം പാലം : 24 കോടി ആവശ്യപ്പെട്ട്‌ കരാറുകാര്‍ക്കു നോട്ടീസ്

പാലാരിവട്ടം പാലം : 24 കോടി ആവശ്യപ്പെട്ട്‌ കരാറുകാര്‍ക്കു നോട്ടീസ്

കൊച്ചി: പാലാരിവട്ടം പാലം പുനര്‍നിര്‍മിച്ച ചെലവ്‌ ആവശ്യപ്പെട്ട്‌ പാലം നിര്‍മിച്ച കരാര്‍ കമ്ബനിക്കു സര്‍ക്കാര്‍ നോട്ടീസ്‌. 24.52 കോടി രൂപ ആവശ്യപ്പെട്ട്‌ ആര്‍.ഡി.എസ്‌. കമ്ബനിക്കാണു നോട്ടീസ്‌ അയച്ചത്‌. നിര്‍മാണത്തിലെ വീഴ്‌ച മൂലം സര്‍ക്കാരിനുണ്ടായ നഷ്‌ടം നികത്താന്‍ കരാറിലെ വ്യവസ്‌ഥയനുസരിച്ച്‌ കമ്ബനിക്കു ബാധ്യതയുണ്ടെന്നു നോട്ടീസില്‍ പറയുന്നു.
പുതുക്കിപ്പണിതതിന്‌ ചെലവായ 22.68 കോടി രൂപയും കരാര്‍ മാറ്റിനല്‍കുന്നതിലെ നടപടിക്രമങ്ങള്‍ക്കു ചെലവായ 1.13 കോടി രൂപയും പാലം നിര്‍മാണത്തിലെ അപാകതകള്‍ പഠിക്കാന്‍ മദ്രാസ്‌ ഐ.ഐ.ടിക്കു നല്‍കിയ 70ട്ടേഷനായി നല്‍കിയ 70 ലക്ഷം രൂപയും ഉള്‍പ്പെടെയാണ്‌ ഇത്‌. പാലം പൊളിച്ച്‌ പണിയുന്നതിനും കരാര്‍ കമ്ബനിയില്‍ നിന്ന്‌ നഷ്‌ടപരിഹാരം ഈടാക്കാനും സര്‍ക്കാരിന്‌ സുപ്രീംകോടതി അനുമതി നല്‍കി ഉത്തരവിട്ടിരുന്നു.

2016ല്‍ ഉദ്‌ഘാടനം ചെയ്‌ത്‌ മൂന്നു വര്‍ഷം തികയുന്നതിനു മുമ്ബേ പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുകയായിരുന്നു. തുടര്‍ന്ന്‌ മദ്രാസ്‌ ഐ.ഐ.ടി സംഘം പരിശോധന നടത്തി പാലത്തിന്റെ രൂപകല്‍പ്പനയിലും നിര്‍മാണത്തിലും പാളിച്ചയുണ്ടെന്നു റിപ്പോര്‍ട്ട്‌ നല്‍കി. മേയ്‌ ഏഴിന്‌ എറണാകുളം വിജിലന്‍സ്‌ സംഘം അന്വേഷണം ആരംഭിച്ചു. മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ടു രജിസ്‌റ്റര്‍ ചെയ്‌ത അഴിമതിക്കേസില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ എം.എല്‍.എ അടക്കം അഞ്ചു പേരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.
പാലം പദ്ധതി നടപ്പാക്കിയത്‌ റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിജ്‌ജസ്‌ ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‍ ഓഫ്‌ കേരളയാണ്‌ (ആര്‍.ബി.ഡി.സി.കെ). കിറ്റ്‌കോയായിരുന്നു ഡിസൈന്‍ കണ്‍സല്‍റ്റന്റ്‌. ഡല്‍ഹി ആസ്‌ഥാനമായ ആര്‍.ഡി.എസ്‌. കണ്‍സ്‌ട്രക്‌ഷന്‍സാണു പാലത്തിന്റെ രൂപരേഖ തയാറാക്കി ബന്ധപ്പെട്ട ഏജന്‍സികളില്‍നിന്ന്‌ അനുമതി വാങ്ങുകയും നിര്‍മാണം നടത്തുകയും ചെയ്‌തത്‌.
പാലത്തിലൂടെ സഞ്ചരിക്കുമ്ബോള്‍ വാഹനങ്ങളുടെ ചാട്ടം ഒഴിവാക്കാനായി സ്‌പാനുകള്‍ക്കിടയില്‍ എക്‌സ്‌പാന്‍ഷന്‍ ജോയിന്റുകള്‍ക്കു പകരം ഡെക്ക്‌ കണ്ടിന്യുവിറ്റി എന്ന പുതിയ രീതിയിലുള്ള നിര്‍മാണമാണു പാലാരിവട്ടത്തു ചെയ്‌തത്‌. കൃത്യമായ പഠനമോ മുന്‍പരിചയമോ ഇല്ലാതെയാണ്‌ ഈ രീതിയില്‍ നിര്‍മാണം നടത്തിയതെന്നതായിരുന്നു പ്രധാന ആക്ഷേപം.