യുഡിഎഫ് മുസ്‌ലിം ജിഹാദികളുടെ പാര്‍ട്ടി’; പിന്തുണ വേണ്ടെന്ന് പിസി ജോര്‍ജ്; നേതാക്കളുടെ ചരിത്രമൊക്കെ പത്രസമ്മേളനം നടത്തി പറയാന്‍ പോവുകയാണെന്നും ഭീഷണി

യുഡിഎഫ് മുസ്‌ലിം ജിഹാദികളുടെ പാര്‍ട്ടി’; പിന്തുണ വേണ്ടെന്ന് പിസി ജോര്‍ജ്; നേതാക്കളുടെ ചരിത്രമൊക്കെ പത്രസമ്മേളനം നടത്തി പറയാന്‍ പോവുകയാണെന്നും ഭീഷണി

യുഡിഎഫ് പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് പിസി ജോര്‍ജ്. ജനപക്ഷം സ്ഥാനാര്‍ത്ഥിയായി പൂഞ്ഞാറില്‍ താന്‍ മത്സരിക്കുമെന്നും തന്റെ പിന്തുണ ജനങ്ങളാണെന്നും പിസി ജോര്‍ജ് പറഞ്ഞു. യുഡിഎഫിനെതിരെയും മുസ്‌ലിം ലീഗിനെതിരെയും രൂക്ഷമായ ഭാഷയിലാണ് പിസി ജോര്‍ജ് വിമര്‍ശിച്ചത്. യുഡിഎഫ് ജിഹാദികളുടെ പാര്‍ട്ടിയായി മാറിയെന്ന് പിസി ജോര്‍ജ് ആരോപിച്ചു.
‘ എനിക്ക് യുഡിഎഫിന്റെ അഭിപ്രായമൊന്നും കേള്‍ക്കേണ്ട കാര്യമില്ല. എനിക്കവരുടെ പിന്തുണയും വേണ്ട. യുഡിഎഫിന്റെ പ്രവര്‍ത്തകരുണ്ട് വളരെ മാന്യന്‍മാരാണ്. നേതാക്കന്‍മാര്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നവരാണ്. അതിന്റെ ചരിത്രമൊക്കെ ഞാന്‍ പത്രസമ്മേളനം നടത്തി പറയാന്‍ പോവുകയാണ്. ഞാന്‍ പൂഞ്ഞാറില്‍ ജനപക്ഷം സെക്യുലര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. അതിലൊരു സംശയവും വേണ്ട. എനിക്ക് ജനങ്ങളാണ് പിന്തുണ തരുന്നത്. യുഡിഎഫ് എന്നു പറഞ്ഞാല്‍ മുസ്‌ലിം ജിഹാദികളുടെ പാര്‍ട്ടിയല്ലേ. അവരല്ലേ ഇപ്പോള്‍ പാര്‍ട്ടി നിയന്ത്രിക്കുന്നത്. നേരത്തെ ഒരു നല്ല പാര്‍ട്ടിയായിരുന്നു മുസ്ലിം ലീഗ്. പക്ഷെ ആ മുസ്ലിം ലീഗ് ഇപ്പോള്‍ ജിഹാദികളാണ് നിയന്ത്രിക്കുന്നത്. അപ്പോള്‍ ആ പാര്‍ട്ടിയെ മതേതരര്‍ക്കോ, ഹൈന്ദവര്‍ക്കോ, ക്രൈസ്തവര്‍ക്കോ അംഗീകരിക്കാന്‍ പറ്റുമോ?. ,’ പിസി ജോര്‍ജ് പറഞ്ഞു.
‘മുസ്ലിം ജിഹാദികളുടെ കടന്നുകയറ്റം കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. ഇത് മറ്റ് മതസ്ഥര്‍ വേദനയോടെ നോക്കിക്കാണുകയാണ്. അവരെല്ലാം പ്രതികരിക്കും,’ പിസി ജോര്‍ജ് പറഞ്ഞു.
യുഡിഎഫ് പ്രവേശം തടഞ്ഞത് ഉമ്മന്‍ചാണ്ടിയാണെന്നും മിക്ക നേതാക്കളും തന്നെ സ്വീകരിക്കണമെന്നും പറഞ്ഞിട്ടും ഉമ്മന്‍ചാണ്ടി ഇത് തടഞ്ഞെന്നും പിസി ജോര്‍ജ് ആരോപിച്ചു. ഉമ്മന്‍ചാണ്ടി ആരാണെന്നൊക്കെ താന്‍ പിന്നീട് പറയാം എന്നു പിസി ജോര്‍ജ് പറഞ്ഞു. അടുത്ത ദിവസം യുഡിഎഫിനെതിരെയായി പത്രസമ്മേളനം നടത്തുമെന്നാണ് പിസി ജോര്‍ജ് പറയുന്നത്.