യൂണിഫോമണിഞ്ഞ്‌ അവസാന ദൗത്യം പൂര്‍ത്തിയാക്കി ഇ. ശ്രീധരന്‍

യൂണിഫോമണിഞ്ഞ്‌ അവസാന ദൗത്യം പൂര്‍ത്തിയാക്കി ഇ. ശ്രീധരന്‍

കൊച്ചി: ഡി.എം.ആര്‍.സിയുടെ യൂണിഫോം ജാക്കറ്റണിഞ്ഞ്‌ തന്റെ ദീര്‍ഘകാലത്തെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കി മെട്രോമാന്‍ ഇ. ശ്രീധരന്‍.
പാലാരിവട്ടം പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി സര്‍ക്കാരിന്‌ കൈമാറും മുമ്ബ്‌ ഇന്നലെ രാവിലെ പാലം സന്ദര്‍ശിച്ച അദ്ദേഹം അവസാനവട്ട വിലയിരുത്തല്‍ നടത്തി.
ഒമ്ബതുമാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കാമെന്ന്‌ സര്‍ക്കാരിന്‌ നല്‍കിയ വാക്ക്‌ പാലിച്ച്‌ അഞ്ചുമാസവും പത്തുദിവസവുംകൊണ്ട്‌ പാലം ഗതാഗതയോഗ്യമാക്കി.
ലാഭമുണ്ടാക്കാനല്ല ഡി.എം.ആര്‍.സി. പാലാരിവട്ടം പാലം പുനര്‍നിര്‍മാണം ഏറ്റെടുത്തതെന്നും നിര്‍മാണത്തിലെ ഗുണമേന്മ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം എന്നാണ്‌ പാലം പൂര്‍ത്തീകരണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്‌. നിര്‍മാണത്തില്‍ പങ്കെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിക്ക്‌ പ്രത്യേക നന്ദി പറയാനും ശ്രീധരന്‍ മറന്നില്ല. ശനിയാഴ്‌ച ഗതാഗതത്തിനു തുറന്നുകൊടുക്കാന്‍ കഴിയുംവിധം കേരള റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിഡ്‌ജസ്‌ കോര്‍പറേഷന്‌ പാലം ഔദ്യോഗികമായി കൈമാറും. പാലത്തിന്റെ ഭാരപരിശോധന ബുധനാഴ്‌ച പൂര്‍ത്തിയായിരുന്നു.