'തീയറ്ററുകള്‍ തുറന്നാലും സിനിമകള്‍ നല്‍കില്ല, ലഭിക്കാനുള്ള പണം കിട്ടിയാല്‍ മാത്രമേ സിനിമ വിതരണം ചെയ്യൂ'; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍

'തീയറ്ററുകള്‍ തുറന്നാലും സിനിമകള്‍ നല്‍കില്ല, ലഭിക്കാനുള്ള പണം കിട്ടിയാല്‍ മാത്രമേ സിനിമ വിതരണം ചെയ്യൂ'; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍

കൊച്ചി: സംസ്ഥാനത്തെ തീയറ്ററുകള്‍ വരുന്ന അഞ്ചാം തീയതി മുതല്‍ പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതിനെതിരെ നിലപാടെടുത്ത് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍. തീയറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ലെന്നും തിയേറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂ എന്നുമാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ നിലപാടെടുത്തത്.

നിര്‍മാതാവും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മ്മാതാക്കള്‍ സര്‍ക്കാരിന് മുന്‍പില്‍ വച്ച്‌ ഉപാധികള്‍ പരിഹരിച്ചാല്‍ മാത്രമേ തീയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ സഹകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ ഈ മാസം അഞ്ചാം തീയതി തുറക്കുമെന്നറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രസമ്മേളനത്തിലൂടെ അറിയിച്ചത്.

തീയറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രമാകും കാണികള്‍ക്ക് പ്രവേശനം അനുവദിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വേണം സിനിമാ പ്രദര്‍ശനം നടത്തേണ്ടതെന്നും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരു വര്‍ഷത്തോളമായി സിനിമാ തീയറ്ററുകള്‍ അടഞ്ഞ് കിടക്കുകയാണെന്നും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ഇതുമൂലം വലിയ പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇത് കണക്കിലെടുത്താണ് നിയന്ത്രണങ്ങളോടെ തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പകുതി ടിക്കറ്റ് മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ തീയറ്ററുകള്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുംമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അഞ്ചാം തീയതി തുറക്കുന്നതിന് മുന്‍പുതന്നെ സിനിമാ ശാലകള്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം വിശദീകരിച്ചു.