നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പുതുക്കല്‍: ലഭിച്ചത്‌ 9,66,983 അപേക്ഷകള്‍

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പുതുക്കല്‍: ലഭിച്ചത്‌ 9,66,983 അപേക്ഷകള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി കഴിഞ്ഞ 31 വരെ ലഭിച്ചതു റെക്കോഡ്‌ അപേക്ഷകള്‍. 9,66,983 അപേക്ഷകളാണ്‌ ലഭിച്ചതെന്നു മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടീക്കാ റാം മീണ അറിയിച്ചു. നവംബര്‍ 16നു കരട്‌ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചശേഷം ലഭിച്ച അപേക്ഷകളാണിവ.
ആകെ ലഭിച്ച അപേക്ഷകളില്‍ 7,58,803 എണ്ണം പുതുതായി പേരു ചേര്‍ക്കാനുള്ളതാണ്‌. പ്രവാസി കേരളീയരുടെ 3595 അപേക്ഷകള്‍ ലഭിച്ചു. തിരുത്തലുകള്‍ വരുത്താന്‍ ലഭിച്ചത്‌ 67,852 എണ്ണമാണ്‌. മണ്ഡലത്തിനുള്ളില്‍ തന്നെ വിലാസം മാറ്റാന്‍ ലഭിച്ചത്‌ 2760 അപേക്ഷകളാണ്‌. പേര്‌ ഒഴിവാക്കാന്‍ ലഭിച്ച അപേക്ഷകള്‍ 1,09,093 ആണ്‌.
ലഭിച്ച അപേക്ഷകളുടെ പരിശോധന 15 നകം പൂര്‍ത്തിയാക്കി യോഗ്യമായവ പട്ടികയില്‍ ഉള്‍പ്പെടുത്തും. ജില്ലകളില്‍നിന്നു ലഭിക്കുന്ന പട്ടിക 16നു കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷനു സമര്‍പ്പിക്കും. അനുമതി ലഭ്യമാകുന്നതോടെ 20ന്‌ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്കു താമസം കൂടാതെ തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കാന്‍ നടപടി സ്വീകരിക്കും.
ഇന്നലെ മുതല്‍ ലഭിക്കുന്ന അപേക്ഷകളുടെ പരിശോധന 20നുശേഷം ആരംഭിക്കും. ഇവയില്‍ യോഗ്യമായവ ഉള്‍പ്പെടുത്തി നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്ബു സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ അറിയിച്ചു.