ഇതാണ് കേരള മാതൃക; കോവിഡിനെ മനക്കരുത്തുകൊണ്ട് തോല്‍പ്പിച്ചു, ഹൃദയം പിണങ്ങിയിട്ടും വീണ്ടും പോരാട്ടത്തിന് യുവഡോക്ടര്‍

ഇതാണ് കേരള മാതൃക; കോവിഡിനെ മനക്കരുത്തുകൊണ്ട് തോല്‍പ്പിച്ചു, ഹൃദയം പിണങ്ങിയിട്ടും വീണ്ടും പോരാട്ടത്തിന് യുവഡോക്ടര്‍

കൊറോണ വൈറസ് ഭീതിയില്‍ ജാഗ്രതയിലാണ് ലോകം മുഴുവനും. കോവിഡ് മഹാമാരിക്ക് വാക്‌സിന്‍ കണ്ടെത്തുന്നതിനായുള്ള ശ്രമത്തിലാണ് ലോകം മുഴുവനും. ലോകത്തിന് വേണ്ടി രാപകലില്ലാതെ പ്രവര്‍ത്തിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. കോവിഡ് ചികിത്സയ്ക്കായി സ്വയം മുന്നിട്ടിറങ്ങിയ യുവ ഡോക്ടര്‍ക്ക് സംഭവിച്ച ശാരീരിക പ്രശ്‌നങ്ങളെ കുറിച്ചാണ് തുറന്നു പറയുന്നത്. മുപ്പത്തിമൂന്നുകാരിയായ തൃപ്പൂണിത്തുറ സ്വദേശി ഡോ. രാശി കുറുപ്പിനാണ് കോവിഡ് ബാധിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാക്കുന്ന മയോകാര്‍ഡിയാറ്റിസ് എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നത്.

പ്രമുഖ മാധ്യമത്തോടാണ് രാശി തന്റെ രോഗത്തെ അതിജീവിച്ച് വീണ്ടും തന്റെ മേഖലയില്‍ കര്‍മ്മനിരതയായതിനെ കുറിച്ച് തുറന്നു പറഞ്ഞത്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി കഴിഞ്ഞ ഒക്ടോബര്‍ 23 നാണ് രാശി കലൂര്‍ പിവിഎസ് കോവിഡ് അപ്പെക്സ് സെന്ററില്‍ എത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത്, സന്നദ്ധ പ്രവര്‍ത്തകയായിട്ടായിരുന്നു രാശി എത്തിയത്. ഒന്നര വയസുള്ള മകളെ വീട്ടില്‍ ഏല്‍പ്പിച്ചാണ് രാശി ജോലിക്ക് എത്തിയത്. ഭര്‍ത്താവ് ശ്യാംകുമാറിന്റെ പിന്തുണയോടു കൂടി ജോലിയില്‍ പ്രവേശിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോഴാണു ചെറിയ പനി തോന്നി.

ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു ഫലം. പനി മാറിയെങ്കിലും കടുത്ത ശ്വാസതടസവും നെഞ്ചുവേദനയും വിട്ടുമാറിയില്ല. തുടര്‍ന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തു. അതില്‍ കോവിഡ് പോസിറ്റീവായി. പിവിഎസ് ആശുപത്രിയില്‍ തന്നെ കോവിഡ് ചികിത്സ നടത്തി. രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ച് അസുഖം കൂടുതല്‍ ഗുരുതരമായി. സി കാറ്റഗറിയില്‍പെട്ട കോവിഡ് രോഗിയായിട്ടാണു പരിഗണിച്ചത്. പത്തു ദിവസം ഐസിയുവില്‍ ചികിത്സ. ആശുപത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാരുടെയും പൂര്‍ണ പിന്തുണ ആ സമയത്തു ലഭിച്ചു.

പിന്നീട് റൂമിലേക്ക് മാറ്റി, അഞ്ചു ദിവസം കഴിഞ്ഞാണ് വീട്ടിലേക്ക് പോയത്. വീട്ടിലെത്തിയപ്പോഴാണു കോവിഡ് ശരീരത്തില്‍ അവശേഷിപ്പിച്ച മറ്റ് അസുഖങ്ങള്‍ പുറത്തു വരുന്നത്. സംസാരിക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥ. നെഞ്ചുവേദനയും ശ്വാസം മുട്ടും വിട്ടുമാറുന്നില്ല. വിശദമായ ഹൃദയ പരിശോധനയില്‍ മൈനര്‍ ഹൃദയാഘാതത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയാണു മനസിലായത്. കോവിഡ് ഭേദമായ ചിലരിലെങ്കിലും കാണുന്ന അവസ്ഥ. കുഞ്ഞിനെ താലോലിക്കാന്‍ പോലും കഴിയാതെ മുഴുവന്‍ സമയ വിശ്രമവുമായി കഴിച്ചുകൂട്ടുകയായിരുന്നു. മരുന്നുകള്‍ കൊണ്ട് ആശ്വാസം കിട്ടിയെങ്കിലും പൂര്‍ണമായും ഭേദമായില്ല. സംസാരിക്കുമ്പോള്‍ ഇപ്പോഴും കിതപ്പാണ്. മരുന്നുകള്‍ തുടരുകയാണ്. വീണ്ടും ജോലിയില്‍ തുടരണോയെന്ന് നിരവധി പേര്‍ ചോദിച്ചു. രോഗിയായിരുന്നപ്പോള്‍ എനിക്കു ലഭിച്ച പരിചരണം തന്നെയാണ് തീരുമാനത്തിനു പിന്നില്‍. സഹപ്രവര്‍ത്തകര്‍ തന്ന സാന്ത്വനം വളരെ വലുതാണ്. ഇനിയും അവരോടൊപ്പം നിന്ന് രോഗികളെ ശുശ്രൂഷിക്കണം.'' - രാശി പ്രമുഖ മാധ്യമത്തോട് തുറന്നു പറയുന്നു. രാശി കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും ജോലിയില്‍ പ്രവേശിച്ചു.