ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കുമെന്നതും നേരിയ ആശങ്കയുയര്‍ത്തുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (തിങ്കള്‍) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇടുക്കിയില്‍ ദേവികുളം,പീരുമേട് താലൂക്കുകളിലെയും ഉടുമ്പന്‍ചോല താലൂക്കിലെ ബൈസണ്‍വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും. അഞ്ച് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. ദേവികുളം, പീരുമേട്, കുട്ടനാട് താലൂക്കുകളിലും ഇന്ന് അവധിയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 138.40 അടിയായി ഉയര്‍ന്നിരിക്കുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടുന്നുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വെള്ളത്തിന്റെ അളവ് കൂട്ടിയത്. സെക്കന്റില്‍ 3119 ഘനയടി ആയാണ് കൂട്ടിയത്. ആറു ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കക്കി-ആനത്തോട് റിസര്‍വോയര്‍ ഷട്ടര്‍ ഇന്ന് തുറക്കും. രാവിലെ 11 മണിക്കാണ് ഷട്ടര്‍ തുറക്കുക. 35 മുതല്‍ 50 ക്യുമെക്‌സ് ജലം പുറത്തേക്ക് വിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ പമ്പയില്‍ ജലനിരപ്പ് 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ഉയരും. പമ്പാതീരത്തുള്ളവര്‍ ആവശ്യമെങ്കില്‍ മാറിത്താമസിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. 2, 4 എന്നീ ഷട്ടറുകള്‍ കൂടി 40 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 100 ക്യുമെക്‌സ് ജലം പുറത്തേക്കൊഴുകും. ഈ സാഹചര്യത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നത്. പൊതുജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ല. ആവശ്യമായ മുന്നൊരുക്കങ്ങള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.