സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതിനു പിറ്റേന്ന് തന്നെ മരണത്തിനു കീഴടങ്ങി യുവാവ്.

സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതിനു പിറ്റേന്ന് തന്നെ മരണത്തിനു കീഴടങ്ങി യുവാവ്.

അത്താണി : സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതിനു പിറ്റേന്ന് തന്നെ മരണത്തിനു കീഴടങ്ങി യുവാവ്. ദത്തന്‍ ചന്ദ്രമതി എന്ന സുനില്‍ ദത്ത് ആണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു മരണം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. 55 വയസായിരുന്നു. കൊച്ചിന്‍ പോര്‍ട്ട് ഡെപ്യൂട്ടി വാര്‍ഫ് സൂപ്രണ്ടന്റായിരുന്ന സുനില്‍ എറണാകുളം അത്താണി സ്വദേശിയാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് യുസി കോളജ് ആലുവ ശ്മശാനത്തില്‍ വച്ച്. ഇന്നലെ ഉച്ചക്ക് 12.50 ഓടെയാണ് തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ഇയാള്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.
ദത്തന്‍ ചന്ദ്രമതിയുടെ ഫേസ്ബുക്ക് കുറിപ്പ്:
എനിക്കുള്ള ടോക്കണ്‍ ചൂട്
ന്റെ കട്ട ചങ്കുകള്‍, മനു മാധവന്‍,കുറത്തിയാടന്‍, ദിനീഷ്.
എവിടെ കൂടിയാലും വെള്ളമടിക്കും
കവിത പാടും, തെറിവിളിക്കും
അടിയുണ്ടാക്കും.
പൗരസ്വാതന്ത്ര്യം, സ്ത്രീ, ദളിത് ഭരണകൂടം. വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍.
എന്നാലും വീട്ടില്‍ എത്തിയോ എന്നു വിളിച്ചു ചോദിച്ചോട്ടെ കിടന്നുറങ്ങൂ.
മനു മാധവന്‍ ഒന്നും പറയാതെ പോയി 2019 സെപ്റ്റംബറില്‍, കുറത്തി പുറകെ ഞെട്ടിച്ചു കൊണ്ട് 2021 ജനുവരിയില്‍ അവനൊപ്പം കൂടി. ഇന്നലെ അവനും.......... ബാക്കി ഞാന്‍ മാത്രം
മൂന്നുപേരും അവര്‍ ഒന്നായി എന്നേ മാത്രം പുറന്തള്ളി
എനിക്കുള്ള നറുക്ക്.............
നാളെ നാളെ എന്നൊരു സൈക്കിള്‍ അനൗസ്‌മെന്റ് വാഹനം തലയില്‍ പെരുക്കുന്നു.
രണ്ട് ദിവസമായി നെഞ്ച് വേദനയുണ്ടായിരുന്നു എന്ന് സുഹൃത്ത് രഞ്ജിത് പറഞ്ഞു. നല്ലൊരു കവിയായിരുന്നു. കലാസാഹിത്യ മേഖലകളില്‍ സജീവമായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനമുണ്ടായിരുന്നു. ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു. വൈപ്പിനിലെ പാലത്തിനായുള്ള പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ നിന്ന ആളാണ് എന്നും രഞ്ജിത് പറഞ്ഞു.