എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ഇല്ലാതെ ഖനനം നടത്തി, അധികൃതര്‍ കണ്ണും കാതും പൊത്തി

എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ഇല്ലാതെ ഖനനം നടത്തി, അധികൃതര്‍ കണ്ണും കാതും പൊത്തി

അങ്കമാലി : പറക്കടവ് പഞ്ചായത്തിലെ മാമ്പ്രയില്‍ ജൂലൈ 28ന് തീര്‍ന്ന എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ഉപയോഗിച്ച് അതായത് ഈ ദിവസം എക്‌സ്‌പ്ലൊസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ റദ്ദാക്കിയെന്ന് പറയുന്ന ലൈസന്‍സ് ഉപയോഗിച്ച് 13, 14 തീയതികളില്‍ 500 ലധികം ലോഡ് കരിങ്കല്ല് അനധികൃതമായി പൊട്ടിച്ച് കൊണ്ട് പോയിട്ടും സര്‍ക്കാര്‍ ഏജന്‍സികളോ, തദ്ദേശ സ്വയംഭരണ വകുപ്പോ, പോലീസോ, രഹസ്യാന്വേഷണ വകുപ്പോ, അറിഞ്ഞിട്ടില്ല എന്ന് പറയുന്നു. എന്നാല്‍ കൃത്യമായി പിരിവ് വാങ്ങുന്ന ഭരണ-പ്രതിപക്ഷ-കേന്ദ്ര പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കന്‍മാര്‍ക്ക് ഇവിടുത്തെ സകല നിയമ ലംഘനങ്ങളും അറിയാം അവര്‍ക്കതി തക്ക പ്രതിഫലവും ലഭിക്കുന്നുണ്ട്. ഈ സ്ഥാപനത്തിന്റെ ഉടമസ്ഥരില്‍ ഒരാളുടെ മലയാറ്റൂര്‍ പ്രവര്‍ത്തിക്കുന്ന പാറമടയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിതെറിച്ച്, രണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെ കബന്ധങ്ങള്‍ പോലും തെറിച്ച് പോയിട്ട് അവയുടെ അവശിഷ്ടം പോലും ലഭിച്ചില്ല, അതു സംബന്ധിച്ച കേസുകള്‍ വായുവില്‍ ലയിച്ചു പോയി, ഏകദേശം 500 ലധികം ലോറികള്‍ പറയുമായി പോയത് പഞ്ചായത്തിന്റെയും ജിയോളജിയുടെയും പാസ്സ്് കൊണ്ടായിരുന്നത്രേ, എന്നിട്ടും ഇത് ആരും അറിഞ്ഞില്ല, കണ്ടില്ല. കൊമ്പനാട് ഉള്ള ഒരു വ്യക്തിയുടെ എക്‌സ്‌പ്ലൊസീവ് ലൈസന്‍സ് ഉപയോഗിച്ചാണ് ഇവിടെ ക്വോറിയിംഗ് നടത്തുന്നത്. മലയാറ്റൂര്‍ നടന്ന സ്‌ഫോടനത്തെ തുടര്‍ന്ന് ഈ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. പാറമടയുടെ പരിസരവാസികളായ നൂറോളം വീട്ടുകാര്‍ നല്‍കിയിരുന്ന പരാതി കേട്ട ജില്ലാ പോലീസ് മേധാവി ഈ കാര്യത്തിന് കൃത്യമായ പരിഹാരം കാണാന്‍ അടിസ്ഥാന തലത്തിലുള്ള ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ചോദിച്ചെങ്കിലും അവര്‍ തെറ്റായ റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന് പരാതി നല്‍കിയ നാട്ടുകാരോട് അനൗദ്യോധികമായി പറയുകയുണ്ടായി. ഇവിടുത്തെ എല്ലാ രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും കൃത്യമായ ഇടവേളകളില്‍ കൃത്യമായ'പടി' കൊടുത്തുകൊണ്ടാണ് ഇവിടെ നിയമ ലംഘനം നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മലയാളം അത്ര വശമില്ലാത്ത ജില്ലാ മേധാവിയെ തെറ്റിദ്ധരിപ്പിക്കാന്‍ മിടുക്കരായ മലയാളി ഉദ്യോഗസ്ഥര്‍ ഉള്ളപ്പോള്‍ നീതിയും വൈകാന്‍ സാധ്യത ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.