നഴ്സിംങ് കൗൺസിലിൽ വ്യാപക അഴിമതി; പലിശയിൽ മാത്രം 1.69 കോടി കാണാനില്ല

തിരുവനന്തപുരം: നേഴ്സിങ് കൗൺസിൽ ഗുരുതര ക്രമക്കേടുകളെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ  റിപ്പോർട്ട്.  സ്ഥിര നിക്ഷേപത്തിന്റെ 1.69 കോടി കാണാനില്ല. മാനദണ്ഡങ്ങൾ പാലിക്കാത്ത നഴ്സിംഗ് സ്ഥാപനങ്ങൾക്ക് അംഗീകാരവും ഗ്രാൻഡും  നൽകിയെന്നും കണ്ടെത്തൽ. 2014 മുതൽ 19 വരെയുള്ള കൗൺസിലിന്റെ പ്രവർത്തനമാണ് ഓഡിറ്റിന് വിധേയമാക്കിയത്.2018-19 ൽ കേന്ദ്രസർക്കാരിൽ നിന്ന് ഒരു കോടി രൂപ നൽകി. ഈ തുക എങ്ങനെ ചിലവാക്കിയെന്നതിന്റെ കണക്കുകൾ പരിശോധനയിൽ കണ്ടെത്താനായില്ല. സ്ഥിര നിക്ഷേപ പലിശയിൽ മാത്രം 1.69 കോടിയുടെ കുറവ് വന്നു. 20 കോടി രൂപയെങ്കിലും പിൻവലിക്കാതെ പലിശയിൽ ഇത്രയും തുക കുറവ് വരില്ലെന്നാണ് പരിശോധന റിപ്പോർട്ടിൽ  സൂചിപ്പിച്ചിട്ടുള്ളത്.  ഇത് അന്വേഷിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. സ്ഥിര നിക്ഷേപ പലിശ 2015-16 മുതൽ2017-18 മുതൽ ആറ് കോടി രൂപ വരവായി ബജറ്റിൽ ഉൾപ്പെടുത്തി.  ഇത് എങ്ങനെ സംഭവിച്ചു എന്നതിന് കൃത്യമായ മറുപടിയില്ല.മാനദണ്ഡങ്ങൾ പാലിക്കാതെ നഴ്സിംഗ് സ്കൂളുകൾക്കും, കോളേജുകൾക്കും അഫിലിയേഷൻ നൽകിയെന്നും കണ്ടെത്തി. തെരഞ്ഞെടുപ്പ് ചെലവുകൾക്കായി സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിലേക്ക് 1.9 കോടി രൂപ കൈമാറി. സുപ്രീംകോടതിയിലെ കേസിൽ സർക്കാർ അനുമതി ഇല്ലാതെ കക്ഷി ചേർന്ന് തുക ചെലവഴിച്ചു. കൗൺസിലിന്റെ അംഗീകൃത സ്റ്റാഫ് പാറ്റേൺ 14ൽ നിന്നും 34 ആക്കി.  സർക്കാർ അനുമതി പോലും വാങ്ങാതെ ആയിരുന്നു നിയമനങ്ങൾ. ജെ .പി. എച്ച്. എൻ പരിശീലന കേന്ദ്രങ്ങളിൽ എ. എൻ. എം കോഴ്സിനായി അംഗീകരിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണം 25 ആണ്. എന്നാൽ 45 പേരെ പ്രവേശിപ്പിച്ചു. ഇതിന് അനുമതി വാങ്ങിയിട്ടില്ല. ഇന്ധന രജിസ്റ്റർ, മെയിന്റനൻസ് രജിസ്റ്റർ,  എന്നിവ കൃത്യമായി സൂക്ഷിക്കുന്നില്ല. കമ്പ്യൂട്ടർ മെയിന്റനൻസ് കരാർ നിലനിൽക്കെ മറ്റൊരു കമ്പനിക്ക് മെയിന്റനൻസ് അനുമതി നൽകി. കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടിംഗ് കവർ പ്രിന്റിംഗിന് ടെണ്ട റില്ലാതെ കരാർ നൽകി.